താമരശ്ശേരി വാഹനാപകടം: മരിച്ചവരുടെ എണ്ണം എട്ടായി

താമരശ്ശേരി: കോഴിക്കോട് വയനാട് ദേശീയപാതയില്‍ കൈതപ്പൊയില്‍ ഇരുമ്പുപാലം വളവിനു സമീപം ശനിയാഴ്ച ബസും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. പരുക്കേറ്റ് ചികില്‍സയിലായിരുന്ന മുഹമ്മദ് നിഹാലാണ് (നാല്) ഇന്നു മരിച്ചത്. നിഹാലിന്റെ സഹോദരന്‍ മുഹമ്മദ് നിഷാലും അപകടത്തില്‍ മരിച്ചിരുന്നു.

കൊടുവള്ളി കരുവന്‍പൊയില്‍ വടക്കേക്കര അബ്ദുറഹ്മാന്‍ (63), ഭാര്യ സുബൈദ (57), മകന്‍ ഷാജഹാന്റെ കുട്ടി മുഹമ്മദ് നിഷാല്‍ (എട്ട്), ഷാജഹാന്റെ സഹോദരി സഫീനയുടെ മകള്‍ ഫാത്തിമ ജസ (ഒന്നര), മറ്റൊരു സഹോദരി സഫീറയുടെ മകള്‍ പി. ഫാത്തിമ ഹന (അഞ്ച്), ആയിഷ നൂഹ (6), ജീപ്പ് ഡ്രൈവര്‍ വയനാട് വടുവന്‍ചാല്‍ പുളിമൂട്ടില്‍ മുത്തുവിന്റെ മകന്‍ പ്രമോദ് (30) എന്നിവരാണു മരിച്ച മറ്റുള്ളവര്‍.

ശനിയാഴ്ച പകല്‍ ഒന്നരയോടെയായിരുന്നു അപകടം. കോഴിക്കോട്ടു നിന്നു സുല്‍ത്താന്‍ബത്തേരിക്കു പോവുകയായിരുന്ന രാജഹംസം എന്ന സ്വകാര്യ ബസും വയനാട് വടുവന്‍ചാലില്‍ നിന്നു വരികയായിരുന്ന ജീപ്പും കൂട്ടിയിടിച്ചായിരുന്നു അപകടം. മുന്നിലുള്ള വാഹനത്തെ മറികടന്നെത്തിയ ജീപ്പ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. പിന്നോട്ടു നീങ്ങിയ ജീപ്പ് ഇടിച്ചതിനെ തുടര്‍ന്നു പിറകിലുണ്ടായിരുന്ന കാര്‍ നിയന്ത്രണം വിട്ട് പിന്നിലുണ്ടായിരുന്ന മറ്റൊരു ബസില്‍ തട്ടി റോഡിരികിലേക്കു കൂപ്പുകുത്തി. കാറിലുണ്ടായിരുന്നവര്‍ നിസ്സാര പരുക്കോടെ രക്ഷപ്പെട്ടു.

KCN

more recommended stories