വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: വീട്ടുജോലിക്കാരിയായ പതിനഞ്ചുകാരിയെ മൂന്നുനില വീട്ടിലെ സ്റ്റോര്‍റൂമിനുള്ളില്‍ ചൂരിദാര്‍ ഷാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട്, കുശാല്‍നഗറിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന, കുടക്, അയ്യങ്കേരിയിലെ ഹനീഫയുടെ മകള്‍ തസ്ലീമ (15)യാണ് മരിച്ചത്. ചിത്താരി, ചാമുണ്ഡിക്കുന്ന് സി.പി.റോഡിലെ പരേതനായ ബേങ്ങച്ചേരി ഹസൈനാര്‍ ഹാജിയുടെ വീട്ടിലെ ജോലിക്കാരിയായിരുന്നു. എട്ടാംക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കെയാണ് തസ്ലീമ ഇവിടേക്ക് ജോലിക്കെത്തിയത്. ഹസൈനാര്‍ ഹാജിയുടെ ഭാര്യ റുഖിയയും തസ്ലീമയും മാത്രമാണ് വീട്ടില്‍ താമസം. മകള്‍ കല്യാണം കഴിഞ്ഞ് ഭര്‍തൃവീട്ടിലാണ്. മൂന്നു നിലയുള്ളതാണ് വീട്. ഇന്നലെ സന്ധ്യയ്ക്കു കുളിക്കാന്‍ പോകുന്നുവെന്നു പറഞ്ഞു ഇറങ്ങിയ തസ്ലീമയെ കാണാതാവുകയായിരുന്നു. വീട്ടിനകത്തു തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അയല്‍വാസികളെ വിവരമറിയിച്ചു. അന്വേഷിക്കുന്നതിനിടയില്‍ വീടിന്റെ ഏറ്റവും താഴത്തെ നിലയിലുള്ള സ്റ്റോര്‍ മുറിയുടെ വാതില്‍ അകത്തു നിന്നു പൂട്ടിയ നിലയില്‍ കണ്ടെത്തി. വാതില്‍ തുറക്കാന്‍ കഴിയാത്തതിനാല്‍ ജനലിന്റെ ചില്ലു തകര്‍ത്ത് നോക്കിയപ്പോഴാണ് മൃതദേഹം ഷാളില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി കാവല്‍ ഏര്‍പ്പെടുത്തി. ഇന്നു രാവിലെ പ്രിന്‍സിപ്പല്‍ എസ്.ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയശേഷം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്കു കൊണ്ടുപോയി.

KCN

more recommended stories