ശഅ്ബാന്റെ മൃതദേഹം ഖബറടക്കി; മയ്യിത്ത് നിസ്‌കാരത്തില്‍ പങ്കെടുത്തത് നിരവധിപേര്‍

കാസര്‍കോട്: പുഴയില്‍വീണ് മരിച്ച ചേരൂരിലെ കബീര്‍ റുഖ്‌സാന ദമ്പതികളുടെ രണ്ടര വയസുള്ള മകന്‍ ശഅ്ബാന്റെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. തിങ്കളാഴ്ച വൈകിട്ടോടെ ചേരൂര്‍കോട്ട മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലാണ് ശഅ്ബാന്റെ മൃതദേഹം ഖബറടക്കിയത്. നിരവധി പേരാണ് മയ്യിത്ത് നിസ്‌കാരത്തിലും മറ്റും പങ്കെടുത്തത്.

ഏക മകന്റെ വിയോഗം താങ്ങാന്‍ കഴിയാതെ ഉപ്പയും ഉമ്മയും വിങ്ങിപ്പൊട്ടുകയാണ്. കുഞ്ഞിന്റെ മരണം കുടുംബത്തെ തളര്‍ത്തി. ഞായറാഴ്ച ഉച്ചയോടെയാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ശഅ്ബാനെ കാണാതായത്. ഞായറാഴ്ച ഉച്ചയ്ക്ക് കബീറിന്റെ പിതാവിന്റെ ആണ്ടു നേര്‍ച്ച ചടങ്ങ് വീട്ടിലുണ്ടായിരുന്നു. ഇതില്‍ പങ്കെടുക്കാനായി കുടുംബക്കാരും വീട്ടിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കുട്ടിയെ കാണാതായത്. വീടിനടുത്താണ് പുഴ സ്ഥിതി ചെയ്യുന്നത്.

കുട്ടിയെ കാണാനില്ലെന്ന വിവരം തീപോലെ പടര്‍ന്നു. വിവരമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി പുഴയില്‍ വീണതാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് തിങ്കളാഴ്ച തളങ്കര കെ കെ പുറം കടവില്‍ വെച്ച് ശഅ്ബാന്റെ മൃതദേഹം കണ്ടെത്തിയത്. ശഅ്ബാന്റെ ഛേതനയറ്റ ശരീരം ഒരു നോക്കുകാണാന്‍ നിരവധി പേരാണ് ആശുപത്രിയിലേക്കും സംഭവസ്ഥലത്തേക്കും ഒഴുകിയെത്തിയത്.

നാലു വര്‍ഷം മുമ്പാണ് കബീറും റുഖ്‌സാനയും വിവാഹിതരായത്. എരിയപ്പാടി സ്വദേശിനിയാണ് റുഖ്‌സാന. ദമ്പതികളുടെ ഏക മകനായിരുന്ന ശഅ്ബാന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി.

KCN

more recommended stories