കണ്ണൂര്‍ ജില്ലാ ബാങ്കിന്റെ തളിപ്പറമ്പ് ബ്രാഞ്ചില്‍, 40 ലക്ഷം രൂപയുടെ മുക്കുപണ്ട തട്ടിപ്പ്

തളിപ്പറമ്പ് : ജില്ലാ ബാങ്ക് തളിപ്പറമ്പ് മെയിന്‍ ബ്രാഞ്ചില്‍ നാല്‍പ്പത് ലക്ഷം രൂപയുടെ മുക്കുപണ്ട തട്ടിപ്പ് നടത്തിയ സംഭവത്തില്‍ മൂന്ന് ബാങ്ക് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു. സീനിയര്‍ മാനേജര്‍ ഇ.ചന്ദ്രന്‍, മാനേജര്‍ കെ.രമ, അപ്രൈസര്‍ ഷഡാനനന്‍ എന്നിവരെയാണ് ജില്ലാ ബാങ്ക് ജനറല്‍ മാനേജര്‍ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. ഇവരുടെ പേരില്‍ തളിപ്പറമ്പ് സിഐക്ക് പരാതിയും നല്‍കിയിട്ടുണ്ട്.
ഞാറ്റുവയലിലെ ഹസ്സന്‍ ബാങ്കില്‍ പണയം വെച്ച സ്വര്‍ണ്ണാഭരണം തിരിച്ചെടുത്തപ്പോള്‍ മുക്കുപണ്ടം നല്‍കിയെന്നാണ് ആദ്യം ആരോപണം ഉയര്‍ന്നത്. ഇതേതുടര്‍ന്ന് ഇന്നലെ അവധിയാണെങ്കിലും ജനറല്‍ മാനേജരുടെ നിര്‍ദ്ദേശപ്രകാരം ബാങ്കിലെത്തിയ ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് നാല്‍പത് ലക്ഷം രൂപയുടെ മുക്കുപണ്ടങ്ങള്‍ പണയം വെച്ചതായി കണ്ടത്.
കൂടുതലും അപ്രൈസര്‍ ഷഡാനനന്റെ ഭാര്യയുടെ പേരിലാണെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. സ്വര്‍ണ്ണപ്പണയത്തിന്റെ ചുമതലയുണ്ടായിരുന്ന രമയും അപ്രൈസറും ചേര്‍ന്നാണ് വര്‍ഷങ്ങളായി മുക്കുപണ്ട തട്ടിപ്പ് നടത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട്. ഒന്‍പതേ കാല്‍ പവന്റെ സ്വര്‍ണ്ണമാലയാണ് ഹസന്‍ ബാങ്കില്‍ പണയം വെച്ചത്. സ്വര്‍ണ്ണമാല ഒരുതവണ കാലാവധി എത്തിയതിനെ തുടര്‍ന്ന് ഏതാനും മാസം മുമ്പ് പുതുക്കിവെച്ചതായിരുന്നു.
ഹസ്സന്റെ മകന്‍ റഷീദിന്റെ ഭാര്യയുടേതായിരുന്നു ആഭരണം. കഴിഞ്ഞ ദിവസം പണമടച്ച് സ്വര്‍ണ്ണമാല തിരിച്ചുവാങ്ങി വൈകുന്നേരം റഷീദിന്റെ ഭാര്യ ആഭരണം പരിശോധിച്ചപ്പോഴാണ് ഡിസൈനിലും തൂക്കത്തിലും സംശയം തോന്നിയത്. ഇതേതുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ഇത് സ്വര്‍ണ്ണമാല അല്ലെന്നും മുക്കുപണ്ടമാണെന്നും തെളിഞ്ഞത്. തുടര്‍ന്ന് റഷീദ് ബാങ്കിലെത്തി വിവരം പറഞ്ഞെങ്കിലും തങ്ങളുടെ ഭാഗത്ത് തെറ്റൊന്നും പറ്റിയില്ലെന്നും, ബാങ്കില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് തങ്ങളുടെ ആഭരണമാണെന്ന് ഉറപ്പ് വരുത്തണമെന്നും വീട്ടില്‍ കൊണ്ടുപോയി മണിക്കൂറുകള്‍ക്ക് ശേഷം പരാതി ഉന്നയിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലായെന്ന നിലപാടിലായിരുന്നു ബാങ്ക് അധികൃതര്‍.
തുടര്‍ന്ന് സ്വര്‍ണ്ണം പണയം വെച്ചവര്‍ തളിപ്പറമ്പ് പോലീസില്‍ പരാതിനല്‍കാനൊരുങ്ങുമ്പോഴാണ് ബാങ്ക് അധികൃതര്‍ ഒത്തുതീര്‍പ്പിനെത്തിയത്. തുടര്‍ന്ന നടന്ന ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ രണ്ടര ലക്ഷം രൂപ സ്വര്‍ണ്ണപണയം വെച്ചവര്‍ക്ക് നല്‍കാമെന്ന് ബാങ്ക് അധികൃതര്‍ സമ്മതിച്ചു. ബാങ്കിലെ അസിസ്റ്റന്റ് മാനേജരുടെ പേരിലുളള ചെക്ക് പരാതിക്കാര്‍ക്ക് നല്‍കുകയും പരാതിക്കാര്‍ വെള്ളിയാഴ്ച്ച ചെക്ക് മാറി പണം കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്.
രണ്ടര ലക്ഷം രൂപ നല്‍കിയതും ബാങ്കിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാത്തതും അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. സംഭവം പുറത്തായതിനെതുടര്‍ന്നാണ് ബാങ്ക് അധികൃതര്‍ കൂടുതല്‍ പരിശോധനകള്‍ നടത്തിയത്. സസ്പെന്റ് ചെയ്തവര്‍ക്കെതിരെ മോഷണക്കുറ്റത്തിന് കേസെടുക്കുമെന്ന് തളിപ്പറമ്പ് സിഐ പി.കെ.സുധാകരന്‍ പറഞ്ഞു.

KCN

more recommended stories