ചെമ്മനാട് ജമാഅത്ത് സ്‌കൂളിലെ ആനിമല്‍ പാര്‍ലിമെന്റ് ശ്രദ്ധേയമായി

കാസര്‍കോട്: നിയമസഭയില്‍ ഭരണപക്ഷത്ത് ജനങ്ങളും പ്രതിപക്ഷത്ത് പുലി, സിംഹം, കടുവ, മാന്‍ ആന, മുയല്‍കുരങ്ങന്‍ തുടങ്ങിയ വന്യജീവികളും. എന്തായിരിക്കും അവിടെ നടക്കുക?. ആനയുടെ ചോദ്യോത്തരവേള, പൂമ്പാറ്റക്ക് അടിയന്തപ്രമേയാനുമതി, മൃഗസംരക്ഷണത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തില്‍ പ്രതിഷേധിച്ച് നടുത്തളത്തിലിറങ്ങി മുദ്രാവാക്യംവിളി. ഇങ്ങനെയൊരു അസംബ്ലി കേരളത്തിലാദ്യം.

വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റും സോഷ്യല്‍ ഫോറസ്ട്രി കാസര്‍കോട് റെയ്ഞ്ചും ചേര്‍ന്നാണ് കൗതുകകരമായ ആനിമല്‍ പാര്‍ലിമെന്റ് സംഘടിപ്പിച്ചത്. വന്യജീവികളുടെ മുഖംമൂടിയണിഞ്ഞാണ് പ്രതിപക്ഷം സഭയിലെത്തിയത്. ഓരോ വന്യജീവിയുടെയും ചോദ്യത്തിന് മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും ഉത്തരം പറഞ്ഞു. ഇടക്കിടെ ആക്രോശങ്ങള്‍.. വെല്ലുവിളികള്‍.. വന്യജീവികള്‍ ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്ന വിവിധ പ്രശ്നങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു പാര്‍ലിമെന്റ് സമ്മേളനം.

അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി ബിജു പരിപാടി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് റഫീഖ് അധ്യക്ഷത വഹിച്ചു. റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജോഷില്‍ എം ഫോറസ്റ്റ് സെഷന്‍ ഓഫീസര്‍മാരായ എന്‍വി സത്യന്‍, യുവി ശശികുമാര്‍, കെ സുനില്‍കുമാര്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. എന്‍ എസ്എസ് പ്രോഗ്രാം ഓഫീസര്‍ റഹ്മാന്‍ പാണത്തൂര്‍ സ്വാഗതവും ലീഡര്‍ സാലിഹ് നന്ദിയും പറഞ്ഞു.

KCN

more recommended stories