ജനമൈത്രി പോലീസ് ഇനി എല്ലാ വീടുകളിലേക്കും

കാസര്‍കോട്: നമ്മുടെ എന്തുപ്രശ്നവും നേരിട്ട് അറിയുവാനും പരിഹരിക്കുവാനും ജനമൈത്രി പോലീസ് ഇനി വീടുകളിലെത്തും. പോലീസ് സ്റ്റേഷനില്‍ പോയി പരാതി നല്‍കുന്നതിന് പലര്‍ക്കും ബുദ്ധിമുട്ടുണ്ടാകും. അങ്ങനെയുള്ളവര്‍ക്ക് ഇനി അവരുടെ പരാതി വീട്ടിലെത്തുന്ന പോലീസിനെ അറിയിക്കാം. കഴിഞ്ഞ മാര്‍ച്ച് മുതല്‍ സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളും ജനമൈത്രി പോലീസ് സ്റ്റേഷനുകള്‍ ആയതോടെയാണ് എല്ലാ വീടുകളിലുമെത്തി പരാതി കേള്‍ക്കുന്നതെന്ന് ജനമൈത്രി സുരക്ഷാ പദ്ധതി നോഡല്‍ ഓഫീസര്‍കൂടിയായ എ.ഡി.ജി.പി ബി. സന്ധ്യ പറഞ്ഞു.

പുരുഷ-വനിത പോലീസ് അടങ്ങുന്ന ജനമൈത്രി ബീറ്റ് പോലീസ് ആകും വീടുകളിലെത്തി പരാതി കേള്‍ക്കുന്നത്. കുടുംബപ്രശ്നങ്ങള്‍, സമൂഹത്തില്‍നിന്നും സ്ത്രീകള്‍ നേരിടുന്ന സുരക്ഷ പ്രശ്നങ്ങള്‍, പുറത്തുപറയാന്‍ മടിക്കുന്ന പ്രശ്നങ്ങള്‍ അങ്ങനെ എന്തുപ്രശ്നങ്ങളും വീടുകളിലെത്തുന്ന ജനമൈത്രി പോലീസിനോട് തുറന്നുപറയാം. സ്ത്രീകള്‍ക്ക് എത്ര ചെറിയ പ്രശ്നമാണെങ്കില്‍ കൂടി അതു ബീറ്റ് പോലീസിനോട് പറയാം. ഉടനടി ആവശ്യമായ നടപടികള്‍ സ്വീകരിക്കും. പ്രാദേശിക പ്രശ്നംവരെ പരാതിയായി ഉന്നയിക്കാം. തെരുവ് വിളക്ക് തെളിയാത്തതുമൂലം ജോലി കഴിഞ്ഞ് സന്ധ്യസമയത്ത് വീട്ടിലേക്ക് പോകുന്ന സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മുതല്‍ റോഡ് മുറിച്ചുകടക്കുവാന്‍ ബുദ്ധിമുട്ടുന്ന സ്‌കൂള്‍ കുട്ടികള്‍ക്ക് വരെ തങ്ങളുടെ പരാതികള്‍ ഉദ്യോഗസ്ഥരെ അറിയിക്കാം.
നിലവില്‍ പഞ്ചായത്തുകളില്‍ പരാതികള്‍ സ്വീകരിക്കുന്നതിനായി ചൊവാഴ്ച ദിവസങ്ങളില്‍ ജനമൈത്രി പോലീസ് ഉദ്യോഗസ്ഥര്‍ ഇരിക്കാറുണ്ട്.ഈ ഉദ്യോഗസ്ഥരുടെ പക്കലും സ്ത്രീകള്‍ക്ക് പരാതി നല്‍കാം. എന്നാല്‍ അറിവില്ലായ്മ കാരണം പലരും ഈ അവസരം പ്രയോജനപ്പെടുത്തുന്നില്ല. ഇന്റര്‍നെറ്റ്, സാമൂഹിക മാധ്യമങ്ങളിലെ അപകടങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്ക്കരിക്കുന്നതിനായി ജനമൈത്രിപോലീസ് സൈബര്‍ സുരക്ഷ ക്ലാസുകള്‍ സ്‌കൂളുകളില്‍ സംഘടിപ്പിക്കുമെന്നും എഡിജിപി പറഞ്ഞു. കാര്‍ട്ടൂണുകളും സീരിയലുകളും കണ്ട് കുട്ടികള്‍ക്ക് സീരിയല്‍ കഥാപാത്രങ്ങളുടെ സംസാരഭാഷയായി. അനാവശ്യമായ കാഴ്ചകള്‍ കാണുന്നതില്‍ നിന്ന് കുട്ടികളെ നിയന്ത്രിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും അവര്‍ പറഞ്ഞു.

KCN

more recommended stories