ആയിരങ്ങളുടെ പ്രാര്‍ഥനകള്‍ വിഫലമായി; ഷെറിന്‍ മാത്യുവിന്റെ മൃതദേഹം കണ്ടെത്തി

ടെക്സാസ്: ആയിരങ്ങളുടെ പ്രാര്‍ഥനകള്‍ വിഫലമാക്കി അമേരിക്കയില്‍ കാണാതായ ഷെറിന്‍ മാത്യുവിന്റെ മൃതദേഹം കണ്ടെത്തി. വീടിന് സമീപത്തെ കലുങ്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. കുട്ടിയെ കാണാതായതില്‍ വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് പൊലീസ് പ്രദേശത്ത് തിരച്ചില്‍ ശക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ഇന്ത്യന്‍ സമയം പുലര്‍ച്ചെയോടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയിട്ടും സംഭവത്തിന് പിന്നിലെ ദുരൂഹതകള്‍ നീങ്ങുന്നില്ല. ഷെറിന്റെ മാതാപിതാക്കളുടെ മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് നേരത്തെ കണ്ടെത്തിയരുന്നു. ഷെറിനെ കാണാതായിട്ട് 15 ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.

അതേസമയം എഫ്ബിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. മാതാപിതാക്കളായ വെസ്ലിയേയും സിനിയയേയും പൊലീസ് വീണ്ടും ചോദ്യം ചെയ്തിരുന്നു. ഇവരുടെ വാഹനങ്ങളില്‍ നിന്നും നിന്നും വീട്ടില്‍ നിന്നും ശേഖരിച്ച ഫോറന്‍സിക് തെളിവുകളും പൊലീസ് അന്വേഷിക്കുന്നുണ്ട്. പാലു കുടിക്കാത്തതിനെ തുടര്‍ന്ന് കുട്ടിയെ രാവിലെ മൂന്ന് മണിക്ക് പുറത്ത് നിര്‍ത്തി എന്ന മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല. വെസ്ലി നല്‍കിയ മൊഴിയില്‍ പൊരുത്തകേടുകള്‍ ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. ടെക്സാസിലെ റിച്ചാര്‍ഡ്സണ്ണിലെ വീട്ടില്‍ ഷെറിന്റെ അമ്മ സിനി താമസിക്കുന്നുണ്ട്.

വെസ്ലി ഇപ്പോഴും പൊലീസ് നിരീക്ഷണത്തില്‍ മറ്റൊരു സ്ഥലത്ത് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. ഷെറിന്റെ മാതാപിതാക്കള്‍ മറ്റുള്ളവരുമായി ഇടപെഴുകുന്നതിനും സംസാരിക്കുന്നതിനും പൊലീസിന്റെ നിയന്ത്രണങ്ങളുണ്ട്. ആയിരത്തോളം മലയാളി കുടുംബങ്ങള്‍ റിച്ചാര്‍ഡ്സണ്ണില് താമസിക്കുന്നുണ്ട്. ഷെറിന്‍ തിരിച്ച് വരുമെന്ന പ്രതീക്ഷയില്‍ പ്രാര്‍ത്ഥനിയിലായിരുന്നു ഇവര്‍. ഷെറിന്‍ കാണാതായ മരച്ചുവട്ടില്‍ കളിപ്പാട്ടങ്ങളും പാവങ്ങളും നിരത്തി കുട്ടികളടക്കമുള്ളവര്‍ പ്രാര്‍ത്ഥനയിലായിരുന്നു. എന്നാല്‍ പ്രതീക്ഷകളെല്ലാം ഇല്ലാതാക്കിയാണ് ഷെറിന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.

KCN

more recommended stories