അമിത ചെലവ്: എ.ടി.എമ്മുകള്‍ക്ക് താഴിടാനൊരുങ്ങി ബാങ്കുകള്‍

ന്യൂഡല്‍ഹി: ചെലവ് കുറക്കുന്നതിന്റെ ഭാഗമായി എ.ടി.എമ്മുകള്‍ പൂട്ടാനൊരുങ്ങി ബാങ്കുകള്‍ . ഇതിന്റെ ഭാഗമായി ഈ വര്‍ഷം ആഗസ്റ്റ് മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 358 എ.ടി.എമ്മുകളാണ് പൂട്ടിയത്. ആകെ എ.ടി.എമ്മുകളുടെ 0.16 ശതമാനം ഇത്തരത്തില്‍ പൂട്ടി. കഴിഞ്ഞ വര്‍ഷവും എ.ടി.എമ്മുകളുടെ എണ്ണം ഗണ്യമായി കുറച്ചിരുന്നു. നഗരങ്ങളിലെ എ.ടി.എമ്മുകളാണ് പ്രധാനമായും ബാങ്കുകള്‍ ഒഴിവാക്കുന്നത്. എ.ടി.എമ്മുകള്‍ പരിപാലിക്കുന്നതിനായി ബാങ്കുകള്‍ വന്‍ തുക ചെലവഴിക്കുന്നുണ്ട്. എ.ടി.എമ്മുകള്‍ ഒഴിവാക്കുക വഴി ഈ തുക ലാഭിക്കാമെന്നാണ് ബാങ്കുകളുടെ കണക്ക് കൂട്ടല്‍. രാജ്യത്തെ പ്രമുഖ ബാങ്കായ എസ്.ബി.ഐ കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ 91 എ.ടി.എം കൗണ്ടറുകള്‍ പൂട്ടിയിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്ക് ആകെ എ.ടി.എമ്മുകളുടെ എണ്ണം 10,502ല്‍ നിന്ന് 10,083 ആക്കി കുറച്ചിരുന്നു. പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി 12,230ല്‍ നിന്ന് 12,225 ആയി എ.ടി.എമ്മുകളുടെ എണ്ണം കുറച്ചു. നഗരഹൃദയങ്ങളില്‍ എ.ടി.എം കിയോസ്‌കുകള്‍ക്കായി സ്ഥലം ലഭിക്കാന്‍ തന്നെ ശരാശരി 8,000 രൂപ മുതല്‍ 15,000 രൂപ വരെ നിലവില്‍ ബാങ്കുകള്‍ വാടക നല്‍കണം. ഇതിനെ പുറമേ വൈദ്യുതി ബില്ല്, എ.ടി.എം ഓപ്പറേറ്റര്‍മാരുടെ ചാര്‍ജ്, സെക്യുരിറ്റി ജീവനക്കാരുടെ ശമ്പളം എന്നിവയെല്ലാം കൂട്ടിച്ചേര്‍ത്താല്‍ ഒരു മാസം എ.ടി.എമ്മിനായി ശരാശരി ലക്ഷം രൂപ വരെ ബാങ്കുകള്‍ക്ക് മുടക്കേണ്ടി വരും. ഇത് കുറക്കുന്നതിന് വേണ്ടിയാണ് എ.ടി.എമ്മുകള്‍ പൂട്ടുന്നത്.

KCN

more recommended stories