ഡല്‍ഹിയില്‍ ഒറ്റ-ഇരട്ട അക്ക സമ്പ്രദായം തിങ്കഴാഴ്ച മുതല്‍

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണത്തില്‍ വീര്‍പ്പുമുട്ടുന്ന രാജ്യ തലസ്ഥാനത്ത് വാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങാന്‍ ഒറ്റ-ഇരട്ട അക്ക നമ്പര്‍ സമ്പ്രാദായം തിരിച്ചുകൊണ്ടുവന്നു. തിങ്കളാഴ്ച മുതല്‍ ഈ സമ്പ്രദായം നടപ്പിലാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചു. ഈ മാസം 17 വരെ സമ്പ്രദായം തുടരാനാണ് തീരുമാനം.

ഒറ്റ അക്ക നമ്പറില്‍ അവസാനിക്കുന്ന വാഹനങ്ങളും ഇരട്ട അക്ക നമ്പറില്‍ അവസാനിക്കുന്ന വാഹനങ്ങളും ഇടവിട്ടുള്ള ദിവസങ്ങളില്‍ നിരത്തിലിറക്കുന്ന രീതിയാണ് ഇത്. അന്തരീക്ഷ മലിനീകരണം നിയന്ത്രണവിധേയമാവാത്ത സാഹചര്യത്തിലാണ് ഈ രീതി തിരിച്ച് കൊണ്ടുവന്നത്.

മുമ്പ് മൂന്ന് തവണ ഡല്‍ഹിയില്‍ ഒറ്റ-ഇരട്ട അക്ക സമ്പ്രദായം നടപ്പിലാക്കിയിരുന്നു. 2016 ജനുവരിയിലും ഏപ്രില്‍ മാസത്തിലുമായിരുന്നു മുമ്പ് നടപ്പാക്കിയത്. രണ്ടു തവണയും ഒരു മാസക്കാലം ഈ രീതി നീണ്ട് നിന്നു. രാവിലെ എട്ടു മുതല്‍ രാത്രി എട്ടു മണി വരെയാണ് നിയന്ത്രണമുള്ളത്.

ഡല്‍ഹി ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ടാണ് പദ്ധതി പ്രഖ്യാപിച്ചത്. സി.എന്‍.ജി. ഇലക്ട്രിക് വാഹനങ്ങള്‍, ഹൈബ്രിഡ് വാഹനങ്ങള്‍, സത്രീകള്‍ മാത്രമുള്ള വാഹനങ്ങള്‍, 12 വയസിന് താഴെയുള്ള സ്‌കൂള്‍ യൂണിഫോമിലുള്ള കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ എന്നിവയ്ക്ക് ഇളവുണ്ടാകും.

അന്തരീക്ഷ മലിനീകരണം മൂലം ഡല്‍ഹിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഹരിതട്രിബ്യൂണല്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.

KCN

more recommended stories