കുടുംബശ്രീക്ക് ആസ്ഥാനമന്ദിരം നിര്‍മ്മിക്കും: മന്ത്രി കെ.ടി ജലീല്‍

കാസര്‍കോട്: കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ കാര്‍ഷിക വികസന പദ്ധതിയായ മഹിളാ കിസാന്‍ സശാക്തീകരണ പരിയോജന പദ്ധതിയുടെ ഭാഗമായി രണ്ടു ലക്ഷത്തോളം കുടുംബങ്ങളെ പങ്കാളികളാക്കി ജില്ലയില്‍ ആരംഭിച്ച ഭക്ഷ്യസുരക്ഷ ഭവനം പദ്ധതിയുടെ ഉദ്ഘാടനം തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍ നിര്‍വ്വഹിച്ചു.

കുടുംബശ്രീയുടെ നേതൃത്വത്തില്‍ തുടങ്ങിയ ഭക്ഷ്യസുരക്ഷ ഭവനം പദ്ധതി മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. കുടുംബശ്രീക്ക് മാത്രമായി സ്വന്തം ആസ്ഥാനം മന്ദിരം നിര്‍മ്മിക്കുമെന്നും അതിനായി ഓരോ അംഗവും 10 രൂപവീതം സംഭാവന നല്‍കണമെന്നും മന്ത്രി പറഞ്ഞു. കാസര്‍കോട് നിന്നുമുള്ള ജനപ്രതിനിധികളുടെ ആവശ്യം പരിഗണിച്ചാണ് സ്വന്തമായി ആസ്ഥാന മന്ദിരം എന്ന ആശയം ഉടലെടുത്തതെന്നും എല്ലാ ജില്ലകളിലും ഇത്തരം ആസ്ഥാനമന്ദിരങ്ങള്‍ നിര്‍മ്മിക്കുമെന്നും മന്ത്രി പറഞ്ഞു. ഇവിടങ്ങളില്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് താമസിച്ച് പരിശീലിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഉണ്ടായിരിക്കുമെന്നും മന്ത്രി ജലീല്‍ പറഞ്ഞു.

പി കരുണാകരന്‍ എം പി അധ്യക്ഷത വഹിച്ചു. മഴപ്പൊലിമ മികച്ച കര്‍ഷകര്‍ക്കുളള പുരസ്‌കാരം മന്ത്രി കെ.ടി ജലീല്‍, എം എല്‍ എമാരായ അബ്ദുള്‍ റസാഖ്, എം രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ നല്‍കി. പൊതുവിദ്യാലയ നന്മയ്ക്കായ് കുടുംബശ്രീയും ക്യാമ്പയിന്‍ ബ്രോഷര്‍ ഡിഡിഇ ഡോ. ഗിരീഷ് ചോലയിലിന് നല്‍കി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ പ്രകാശനം ചെയ്തു. പൊതുവിദ്യാലയ നന്മയ്ക്കായ് കുടുംബശ്രീയും ക്യാമ്പയിന്റെ ഭാഗമായി സിഡിഎസുകളെ ആദരിച്ചു. മികച്ച കര്‍ഷകര്‍ക്കുളള പുരസ്‌കാരം വിവിധ നഗരസഭാ ചെയര്‍മാന്‍മാരായ പ്രൊഫ. കെ.പി ജയരാജന്‍, വി.വി രമേശന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി, എ.കെ.എം അഷ്റഫ്, ഓമന രാമചന്ദ്രന്‍, മുഹമ്മദ് കുഞ്ഞി ചായിന്റടി, പി രാജന്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു. വിവിധ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. പളളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഇന്ദിര സ്വാഗതവും സിഡിഎസ് ചെയര്‍പേഴ്സണ്‍ പി ഗീത നന്ദിയും പറഞ്ഞു.

ഭക്ഷ്യസുരക്ഷയ്ക്ക് എന്റെ കൃഷി എന്ന ആശയം കുടുംബശ്രീ കൂട്ടായ്മയിലൂടെ എല്ലാ അയല്‍കൂട്ട കുടുംബങ്ങളിലേക്ക് എത്തിക്കുന്നതിനും അതുവഴി എല്ലാവരേയും തങ്ങള്‍ക്ക് ആവശ്യമുളള പച്ചക്കറികള്‍ സ്വയം ഉദ്പ്പാദിപ്പിക്കുന്നതിന് പ്രാപ്തരാക്കുകയുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 25 സെന്റ് വരെ കൃഷി ചെയ്യുന്ന ഗ്രൂപ്പുകളോ ഗ്രോബാഗുകളില്‍ ചെറിയ അളവില്‍ കൃഷി ചെയ്യുന്നവരുടെ ഗ്രൂപ്പുകള്‍ ആയിട്ടാണ് പ്രവര്‍ത്തനം. ജില്ലാമിഷന്റെ കീഴില്‍ 3468 സംഘകൃഷി ഗ്രൂപ്പുകള്‍ വിവിധ ഭക്ഷ്യവിളകള്‍ കൃഷി ചെയ്യുന്നുണ്ട്. ഭക്ഷ്യസുരക്ഷാഭവനം പദ്ധതി പ്രകാരം നാലു പേര്‍ ചേര്‍ന്ന ഗ്രൂപ്പ് സി ഡി എസ്സില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്ത ഗ്രൂപ്പിന് പരിശീലനവും പച്ചക്കറിവിത്തും സൗജന്യമായി ലഭ്യമാക്കും. ജില്ലയിലെ 42 സിഡിഎസുകളില്‍ 10,779 അയല്‍കൂട്ടങ്ങളിലെ രണ്ടു ലക്ഷത്തോളം കുടുംബാംഗങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷയില്‍ പരിശീലനം നല്‍കും.

KCN

more recommended stories