17 കാരനൊപ്പം ഒളിച്ചോടി: വീട്ടമ്മയെ പോക്സോ ചുമത്തി അറസ്റ്റുചെയ്തു

ബെംഗളൂരു: പതിനേഴുകാരനൊപ്പം ഒളിച്ചോടിയ 24 കാരിയായ വീട്ടമ്മ ബലാത്സംഗക്കേസില്‍ അറസ്റ്റിലായി. കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സ് (കെ.ജി.എഫ്) സ്വദേശിനിയായ വീട്ടമ്മയാണ് തമിഴ്‌നാട്ടിലെ വേളാങ്കണ്ണിയില്‍നിന്ന് അറസ്റ്റിലായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിനുള്ള പോക്‌സോ നിയമം ചുമത്തിയാണ് വീട്ടമ്മയെ അറസ്റ്റു ചെയ്തത്.

ഇരുവരെയും വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കിയതിന് ശേഷമാണ് പോക്‌സോ നിയമം ചുമത്തിയതെന്ന് ടെംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരേ പ്രദേശത്ത് താമസിച്ചിരുന്ന ഇരുവരും തമ്മില്‍ ദീര്‍ഘനാളായ പരിചയമുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. കുടിവെള്ള വിതരണം നടത്തുന്നയാളാണ് വീട്ടമ്മയുടെ ഭര്‍ത്താവ്. രണ്ടുവര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. സ്‌കൂളില്‍വച്ച് പഠനം ഉപേക്ഷിച്ചയാളാണ് 17 കാരന്‍.

ഒക്ടോബര്‍ 24 നാണ് ഇരുവരെയും കാണാതായത്. അന്നുരാത്രിതന്നെ വീട്ടമ്മയുടെ ഭര്‍ത്താവ് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. തൊട്ടടുത്ത ദിവസം രാവിലെ 17 കാരന്റെ പിതാവും പരാതിയുമായി അതേ പോലീസ് സ്‌റ്റേഷനിലെത്തി. സ്‌റ്റേഷന്‍ ഓഫീസറുടെ മേശപ്പുറത്ത് പരാതികള്‍ക്കൊപ്പം കാണാതായ യുവതിയുടെ ഫോട്ടോയും കണ്ട പിതാവ് സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം നടത്തിയത്.

ഇരുവരും തമ്മില്‍ അടുപ്പമുണ്ടായിരുന്നുവെന്ന് അയല്‍വാസികളും പോലീസിനോട് പറഞ്ഞു. ഇതേത്തുടര്‍ന്ന് സമീപത്തെ ബസ് സ്റ്റാന്‍ഡിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് 17 കാരനും വീട്ടമ്മയും ആന്ധ്രയിലേക്കുള്ള ബസില്‍ കയറിയതായി വിവരം ലഭിച്ചു. ബൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇരുവരും പല സ്ഥലങ്ങളിലായി മാറി മാറി താമസിക്കുകയാണെന്ന വിവരം ലഭിച്ചു. വിശാഖപട്ടണം, വിജയവാഡ, നെല്ലൂര്‍, മഹാബലിപുരം എന്നിവിടങ്ങളിലെ ലോഡ്ജുകളില്‍ ഇവര്‍ താമസിച്ചതായി പോലീസിന് വിവരം ലഭിച്ചു.

നവംബര്‍ 13 ന് തമിഴ്‌നാട്ടിലെ വേളാങ്കണ്ണിയിലുള്ള ലോഡ്ജില്‍നിന്ന് പോലീസ് ഇരുവരെയും പിടികൂടി. 17 കാരനുമായി പ്രണയത്തിലാണെന്നും ഉടന്‍ വിവാഹം കഴിക്കുമെന്നുമാണ് യുവതി പോലീസിനോട് പറഞ്ഞത്. എന്നാല്‍, ഇരുവരെയും വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കിയശേഷം പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന് പോക്‌സോ നിയമപ്രകാരം വീട്ടമ്മയ്‌ക്കെതിരെ കേസെടുത്തു.

KCN

more recommended stories