മൊബൈല്‍ ഷോപ്പില്‍ നിന്ന് 15 ലക്ഷം രൂപയുടെ സാധനങ്ങളും ബൈക്കുമായി ജീവനക്കാര്‍ സ്ഥലംവിട്ടു

കാസര്‍കോട്: മൊബൈല്‍ ഷോപ്പില്‍ നിന്നും 15 ലക്ഷം രൂപയുടെ സാധനങ്ങളും ബൈക്കുമായി ഇതേ സ്ഥാപനത്തിലെ ജീവനക്കാരായ രണ്ട് രാജസ്ഥാന്‍ സ്വദേശികള്‍ അപ്രത്യക്ഷരായി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം ഗോള്‍ഡന്‍ ആര്‍ക്കേഡില്‍ പ്രവര്‍ത്തിക്കുന്ന മാവുങ്കാല്‍ കാട്ടുകുളങ്ങരയിലെ പ്രഭാകരന്റെ ഉടമസ്ഥതയിലുള്ള ഐഫോണ്‍ മൊബൈല്‍ ആക്‌സസറീസ് സ്ഥാപനത്തില്‍ നിന്നുമാണ് സാധനങ്ങളുമായി ഇവര്‍ സ്ഥലം വിട്ടത്. പ്രഭാകരന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.

രാജസ്ഥാന്‍ ജലോരേ ബിന്‍ ബാല്‍ സ്വദേശി പ്രകാശ് കുമാര്‍ (26), മുകേഷ് (21) എന്നിവരാണ് മുങ്ങിയത്. ഒരു വര്‍ഷം മുമ്പാണ് പ്രഭാകരന്‍ കാസര്‍കോട്ട് മൊബൈല്‍ മൊത്തവിതരണസ്ഥാപനം തുടങ്ങിയത്. രാജസ്ഥാന്‍ തൊഴിലാളികളായ രണ്ടുപേരെ ഇവിടെ ജോലിക്ക് നിര്‍ത്തുകയായിരുന്നു. സാധനങ്ങള്‍ വിതരണം ചെയ്യാനും മറ്റുമുള്ള ചുമതല ഇവര്‍ക്കായിരുന്നു. പ്രഭാകരന് കാഞ്ഞങ്ങാട്ട് മറ്റൊരു സ്ഥാപനമുള്ളതിനാല്‍ മൊബൈല്‍ഷോപ്പിന്റെ മേല്‍നോട്ടം രാജസ്ഥാന്‍ സ്വദേശികള്‍ക്കാണ്. വല്ലപ്പോഴും മാത്രമാണ് പ്രഭാകരന്‍ കടയിലെത്തിയിരുന്നത്. ഒരു മാസം മുമ്പ് ബന്ധു മരിച്ചുവെന്ന് പറഞ്ഞ് മുകേഷ് അവധിയെടുത്ത് നാട്ടില്‍ പോയി. തനിക്ക് വയറിന് അസുഖമാണെന്നും ശസ്ത്രക്രിയക്കായി നാട്ടില്‍ പോകണമെന്നും പ്രകാശ് അറിയിക്കുകയും കട പൂട്ടി ഈ മാസം 11ന് നാട്ടില്‍ പോവുകയും ചെയ്തു. ഇരുവരും തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പ്രഭാകരന്‍ കടയിലെത്തുകയും പരിശോധന നടത്തുകയും ചെയ്തതോടെ 15 ലക്ഷത്തിന്റെ സാധനങ്ങള്‍ കാണാനില്ലെന്ന് വ്യക്തമായി. മൊബൈല്‍ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ഉപയോഗിക്കുന്ന ബൈക്കും ഇവര്‍ കൊണ്ടുപോയിരുന്നു.

KCN

more recommended stories