പുതുവത്സരാഘോഷം: കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കോട്ടയം: പുതുവത്സരാഘോഷത്തിന്റെ മദ്യലഹരിയില്‍ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘത്തിലെ ഒരാള്‍ മുങ്ങിമരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ഇലവീഴാപൂഞ്ചിറയിലാണ് സംഭവം. അടിമാലി ഇരുട്ടുകാനം പറമുട്ടത്ത് മാത്യുവിന്റെ മകന്‍ നിധിന്‍ (29)ആണ് മരിച്ചത്. വിനോദസഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയില്‍ ഞായറാഴ്ച സന്ധ്യയോടെയാണ് അടിമാലി സ്വദേശികളായ അഞ്ചംഗ സംഘം എത്തുന്നത്. പാട്ടും കൂത്തുമായി സംഘം തടാകത്തില്‍ നീന്തിക്കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

നിധിന്‍ മുങ്ങിതാഴുന്നത് കൂട്ടുകാര്‍ കണ്ടെങ്കിലും രക്ഷിക്കാനായില്ല. പുതുവര്‍ഷം പ്രമാണിച്ച് ഇവിടെ സന്ദര്‍ശകര്‍ക്ക് അനുമതി നല്‍കിയിരുന്നില്ല. പോലീസിന്റെയും മറ്റും മുന്നറിയിപ്പ് അവഗണിച്ചാണ് ഇവര്‍ തടാകത്തില്‍ കുളിക്കാനിറങ്ങിയതെന്നാണ് അറിയാന്‍ കഴിഞ്ഞത്. വിവരമറിഞ്ഞ് ഈരാറ്റുപേട്ട സി.ഐ സി.ജി.സനല്‍കുമാര്‍, മേലുകാവ് എസ്.ഐ സന്ദീപ് എന്നിവര്‍ സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം രാവിലെ പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

KCN

more recommended stories