കാസര്‍കോടിനോടുള്ള അവഗണന അവസാനിപ്പിക്കണം; കുമ്മനം

കാസര്‍കോട്: കാസര്‍കോട് ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും കേരളത്തില്‍ വികസനം എത്തിനോക്കാത്ത ഏക ജില്ല കാസര്‍കോടാണെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു. ബിജെപിയുടെ വികാസ് യാത്രയെ കുറിച്ച് വിശദീകരിക്കുന്നതിന് കാസര്‍കോട് പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍കോട് ജില്ലയുടെ അവസ്ഥ അങ്ങേയറ്റം ദയനീയമാണ്. കേരളത്തിലെ മറ്റു ജില്ലകള്‍ വികസനത്തിന്റെ കാര്യത്തില്‍ ഏറെ മുന്നോട്ട് പോയപ്പോള്‍ കാസര്‍കോട് കൂടുതല്‍ പിന്നോക്കാവസ്ഥയിലാണ്.

ചികിത്സാ രംഗത്തും, ആരോഗ്യ രംഗത്തും, റോഡ്, പാര്‍പ്പിടം തുടങ്ങിയ കാര്യങ്ങളിലും പരിതാപകരമായ സാഹചര്യമാണ് കാസര്‍കോട്ടുള്ളത്. ഇത് ഗൗരവതരമാണ്. റോഡ് ഗതാഗതത്തിനു പുറമെ വിദ്യാഭ്യാസം, കൃഷി, വ്യവസായം തുടങ്ങി എല്ലാ രംഗത്തും ശോചനീയാവസ്ഥയാണ് ഈ ജില്ല നേരിടുന്നത്. ജില്ലയുടെ സമഗ്ര വികസനത്തിനായി ബിജെപി മുന്‍കൈയ്യെടുക്കുമെന്ന് കുമ്മനം പറഞ്ഞു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളില്‍ ഇതിനായി സമ്മര്‍ദം ചെലുത്തും. ജില്ലയിലെ പാവങ്ങളുടെ സ്ഥിതിയില്‍ തനിക്ക് വളരെയേറെ ദു:ഖമുണ്ട്. കുടിവെള്ളം, വൈദ്യുതി, റോഡുകള്‍ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ ജില്ലയ്ക്ക് ലഭ്യമാകാന്‍ ആത്മാര്‍ത്ഥമായ ഇടപെടലുകള്‍ തന്നെ നടത്തും.

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കിയാല്‍ ജില്ലയ്ക്ക് അത് പ്രയോജനപ്പെടും. ഇതിന്റെ ഗുണഫലങ്ങള്‍ ലഭിക്കാന്‍ ആവുന്നതെല്ലാം ചെയ്യും. റെയില്‍വേ രംഗത്ത് കടുത്ത അവഗണനയാണ് കാസര്‍കോട് ജില്ല നേരിടുന്നത്. സംസ്ഥാനത്തെ മറ്റു ജില്ലകളൊന്നും ഇത്ര അവഗണിക്കപ്പെടുന്നില്ല. ഈ നാട്ടിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ അധികാരികളെ ബോധ്യപ്പെടുത്താതെ ഇനി വിശ്രമമില്ലെന്ന് കുമ്മനം ചൂണ്ടിക്കാട്ടി.

കുമ്മനം രാജശേഖരനോടൊപ്പം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍, ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത്, ജില്ലാ ജനറല്‍ സെക്രട്ടറി എ വേലായുധന്‍ എന്നിവരും ഉണ്ടായിരുന്നു.

KCN

more recommended stories