ഷാറൂഖ് ഖാന്റെ ഫാം ആദായ നികുതി വകുപ്പ് ജപ്തി ചെയ്തു

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ ഷാറൂഖ് ഖാന്റെ അലിബാഗിലെ ഫാം ഹൗസ് താത്കാലികമായി ആദായ നികുതി വകുപ്പ് ജപ്തി ചെയ്തു. ബിനാമി ഇടപാടിലൂടെ നികുതിവെട്ടിച്ച് വാങ്ങിയ ഭൂമിയാണെന്നാരോപിച്ചാണ് ജപ്തി. 2016 ലെ ബിനാമി ട്രാന്‍സാക്ഷന്‍ പ്രൊഹിബിഷന്‍ ഭേദഗതി നിയമ പ്രകാരമാണ് നടപടി.

കൃഷി ചെയ്യാനെന്ന പേരില്‍ ദേജ വു ഫാം വഴി അലിബാഗിലെ കൃഷിഭൂമി വാങ്ങി സ്വന്തം ഉപയോഗത്തിനുള്ള ഫാം ഹൗസാക്കി മാറ്റിയെന്നാണ് കേസ്. ഇത് ബിനാമി ഇടപടാണെന്നും ദേജ വു ഫാംസ് ഷാറൂഖിനു വേണ്ടി ബിനാമിയായിരിക്കുകയാണെന്നും ആദായ നികുതി അധികൃതര്‍ അറിയിച്ചു. ബിനാമി ഇടപാടുകള്‍ ഏഴു വര്‍ഷം വരെ തടവും വസ്തുവിന്റെ വിപണി മൂല്യത്തിന്റെ 25 ശതമാനം വരെ പിഴ ലഭിക്കാവുന്നതുമായ കുറ്റമാണ്.

ദേജ വു ഫാം കൃഷിയില്‍ നിന്ന് വരുമാനമുള്ളതായി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മാത്രമല്ല, അലിബാഗില്‍ ഭൂമി വാങ്ങാന്‍ ദേജ വു ഫാം ഷാറൂഖില്‍ നിന്ന് 8.4 കോടി രൂപ ഈടില്ലാത്ത വായ്പ വാങ്ങിയതായും ആദായ നികുതി ഉദ്യോഗസ്ഥര്‍ ആരോപിച്ചു. 19960 മീറ്റര്‍ സ്‌ക്വയറില്‍ വ്യാപിച്ചു കിടക്കുന്ന ഫാം ഹൗസില്‍ കൃഷി ഇല്ല. എന്നാല്‍, സ്വിമ്മിങ്ങ് പൂള്‍, ബീച്ച്, സ്വകാര്യ ഹെലിപാഡ് എന്നീ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു. ഷാരൂഖ് ഖാന് വിശദീകരണം നല്‍കാന്‍ അധികൃതര്‍ അവസരം നല്‍കിയിട്ടുണ്ട്.

KCN

more recommended stories