കുളിക്കാനിറങ്ങിയ കര്‍ഷകന്‍ പുഴയില്‍ മരിച്ച നിലയില്‍

നീലേശ്വരം: പറമ്പിലെ പണി കഴിഞ്ഞ് പുഴയില്‍ കുളിക്കാനിറങ്ങിയ കര്‍ഷകനെ മരിച്ച നിലയില്‍ കണ്ടെത്തി. വേളൂരിലെ കുട്ടിക്കുന്നുമ്മല്‍ അമ്പു (74)വിനെയാണ് ഞായറാഴ്ച വൈകുന്നേരം തേജസ്വിനി പുഴയില്‍ മരിച്ച നിലയില്‍ കണ്ടത്. ഉച്ചയോടെ പറമ്പില്‍ പണിക്ക് പോയ അമ്പു തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വേളൂര്‍ സ്‌കൂള്‍ കടവില്‍ പുഴയില്‍ അമ്ബുവിന്റെ മൃതദേഹം കണ്ടത്.

അവിവാഹിതനായി അമ്പു തറവാട്ട് വീട്ടില്‍ തനിച്ചായിരുന്നു താമസം. തറവാട് പുതുക്കി പണിയുന്നതിനായി പൊളിച്ചതിന് ശേഷം സഹോദരന്‍ കുഞ്ഞിക്കണ്ണന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. എല്ലാ ദിവസവവും വൈകിട്ട് ഭക്ഷണം കഴിക്കാനായി അമ്ബു സഹോദരന്റെ വീട്ടിലെത്തുമായിരുന്നു. സമയം കഴിഞ്ഞിട്ടും എത്താത്തതിനെ തുടര്‍ന്ന് കുഞ്ഞിക്കണ്ണന്‍ മറ്റു ബന്ധുവീടുകളില്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ അവിടെയൊന്നും എത്തിയിട്ടില്ലെന്ന് അറിഞ്ഞു.

തുടര്‍ന്ന് വേളൂരില്‍ നടക്കുന്ന ഉത്തരമേഖലാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സംഘാടകസമിതി യോഗം നടക്കുന്ന സ്ഥലത്തെത്തി വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് പുഴക്കരയില്‍ അമ്ബുവിന്റെ ചെരിപ്പും മുണ്ടും കാണപ്പെട്ടത്. തുടര്‍ന്ന് നാട്ടുകാര്‍ പുഴയില്‍ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. മൃതദേഹം തറവാട്ട് വളപ്പില്‍ സംസ്‌കരിച്ചു.

സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. മറ്റു സഹോദരങ്ങള്‍: കല്യാണി (കൊയമ്ബുറം), നാരായണി (വേളൂര്‍), ലക്ഷ്മി (ഓര്‍ച്ച), ശോഭന (ഭീമനടി).

KCN

more recommended stories