വര്‍ക്കിംഗ് ഗ്രൂപ്പ് ജനറല്‍ബോഡി യോഗം ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് സംയോജന പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കിയുള്ള വികസന കാഴ്ചപ്പാടിലാകണം പദ്ധതികള്‍ മുന്നോട്ടു കൊണ്ടുപോകേണ്ടതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ പറഞ്ഞു. ഡിപിസി ഹാളില്‍ ജില്ലാ പഞ്ചായത്തിന്റെ 2018-19 വാര്‍ഷിക പദ്ധതി രൂപികരിക്കുന്നതുമായി ബന്ധപ്പെട്ട വര്‍ക്കിംഗ് ഗ്രൂപ്പ് ജനറല്‍ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സീറോ വേസ്റ്റ് അടിസ്ഥാനമാക്കി ശുചിത്വത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന പദ്ധതിക്ക് അടുത്ത സാമ്പത്തികവര്‍ഷം മുന്‍ഗണന നല്‍കാന്‍ കഴിയണം. ഇതിലൂടെ 2019-ല്‍ മാലിന്യപ്രശ്നം ഇല്ലാത്തരീതിയില്‍ ജില്ലയെ മാറ്റിയെടുക്കണം. സ്ത്രീകള്‍ക്ക് വേണ്ടി മാത്രമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വിശ്രമകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ത്രിതല പഞ്ചായത്തുകള്‍ ഒന്നിച്ചുനിന്ന് തുടക്കത്തില്‍ 10-12 സ്ഥലങ്ങളിലെങ്കിലും ഇത് ആരംഭിക്കാന്‍ കഴിയണം. പഞ്ചായത്തുകളിലും മറ്റും കൈക്കുഞ്ഞുമായി എത്തുന്ന അമ്മമാര്‍ ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ക്ക് ഇത്തരം കേന്ദ്രങ്ങള്‍ പ്രയോജനപ്പെടും. കാന്‍സര്‍ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. കായികമേഖലയെ മെച്ചപ്പെടുത്തുന്നതിനായി പഞ്ചായത്തുകളില്‍ ഓരോ മാതൃക സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കുന്നതിനും ആലോചനയുണ്ട്. ഐടിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഹായകരമാകുന്നതിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി ചേര്‍ന്ന് ജില്ലയില്‍ സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേഷന്‍ സെന്റര്‍ തുടങ്ങാന്‍ കഴിയുന്നതും മാറ്റമുണ്ടാക്കും. ഇത്തരത്തില്‍ സമൂഹത്തിന് പ്രയോജനകരമാകുന്ന പദ്ധതികള്‍ക്കാകണം ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ മുന്‍ഗണന നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ദീര്‍ഘവീക്ഷണത്തോടെ കാസര്‍കോട് ജില്ലയുടെ സമഗ്രപുരോഗതി ലക്ഷ്യമിടുന്ന ജില്ലയുടെ പദ്ധതി ഈ മാസം 12ന് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് അധ്യക്ഷയായിരുന്നു. വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ ഫരീദ സക്കീര്‍ അഹമ്മദ്, ഷാനവാസ് പാദൂര്‍, അഡ്വ.എ.പി ഉഷ, ഹര്‍ഷാദ് വോര്‍ക്കാടി, ജില്ലാ പഞ്ചായത്ത് സെക്രട്ടി പി.നന്ദകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍, വിവിധ ജില്ലാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് 14 വിഷയ സമിതികളുടെ ഗ്രൂപ്പ് ചര്‍ച്ചയും തുടര്‍ന്നു നടന്നു. ജില്ലാ പഞ്ചായത്തിന് 2018-19 വാര്‍ഷിക പദ്ധതിക്ക് സംസ്ഥാന ബജറ്റ് വിഹിതമായി വികസന ഫണ്ടായി 35.81 കോടി രൂപയും മെയിന്റനന്‍സ് ഫണ്ടായി 39.99 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.

KCN

more recommended stories