മെഗാ അദാലത്ത് ; 1200ലധികം അപേക്ഷകള്‍ പരിഗണിച്ചു

കാസര്‍ഗോഡ് : ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നതിനിടെ ബാങ്കുകളില്‍ നിന്ന് വായ്പയായി എടുത്ത തുകകള്‍ തിരിച്ചടക്കുവാനാകാതെ റവന്യൂ റിക്കവറി നേരിടുന്നവര്‍ക്ക് ആശ്വാസമായി റവന്യൂ റിക്കവറി ബാങ്ക് ലോണ്‍ മെഗാ അദാലത്ത്.

കാസര്‍കോട് ജില്ലാ ഭരണകൂടത്തിന്റെയും ജില്ലയിലെ വിവിധ ബാങ്കുകളുടെയും ആഭിമുഖ്യത്തില്‍ നടത്തിയ അദാലത്ത് നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമായി. വായ്പകള്‍ പൂര്‍ണ്ണമായും എഴുതിത്തള്ളിയില്ലെങ്കിലും അദാലത്തിലൂടെ ലഭിച്ച ഇളവുകള്‍ പലര്‍ക്കും മുന്നോട്ടുള്ള ജീവിതം എളുപ്പമാക്കും.

ജില്ലയിലെ ദേശസാല്‍കൃത ബാങ്കുകള്‍, ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ എന്നിവടങ്ങളില്‍ നിന്ന് ബാങ്ക് വായ്പ എടുത്ത് റവന്യൂ റിക്കവറി നടപടികള്‍ നേരിടുന്നവര്‍ക്ക് വേണ്ടിയാണ് കളക്ടറേറ്റില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ബാങ്ക് ലോണ്‍ അദാലത്ത് നടത്തിയത്.

ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട്, മഞ്ചേശ്വരം, കാസര്‍കോട് താലൂക്കുകളില്‍ നിന്നായി 1200ലധികം അപേക്ഷകളാണ് അദാലത്തില്‍ പരിഗണിച്ചത്. ഇവയില്‍ ഭൂരിഭാഗം അപേക്ഷകളിലും പരമാവധി ഇളവുകള്‍ അനുവദിച്ചു. വായ്പകളുടെ കാലാവധി, തിരിച്ചടവ്, വിവിധ കാറ്റഗറികള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇളവുകള്‍ അനുവദിച്ചത്.

ജില്ലാകളക്ടര്‍ ജീവന്‍ബാബു.കെ, എഡിഎം:എന്‍ ദേവീദാസ്, ഡെപ്യുട്ടി കളക്ടര്‍(ആര്‍ ആര്‍) പി.എ അബ്ദു സമദ്, ലീഡ് ബാങ്ക് മാനേജര്‍ സി.എസ് രമണന്‍, വിവിധ ബാങ്കുകളുടെ റീജണല്‍ മാനേജര്‍മാര്‍, ബാങ്ക്, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അദാലത്തിന് നേതൃത്വം നല്‍കി.

KCN

more recommended stories