ഷുഹൈബ് വധക്കേസ് അന്വേഷിക്കാന്‍ തയ്യാറാണെന്ന് സിബിഐ

തിരുവനന്തപുരം: ഷുഹൈബ് വധക്കേസില്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയില്‍. കോടതി പറഞ്ഞാല്‍ അന്വേഷണം ഏറ്റെടുക്കുമെന്നും സിബിഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസ് ഡയറി അടക്കമുള്ള കാര്യങ്ങള്‍ സിബിഐക്ക് ഇപ്പോള്‍ പരിശോധിക്കാന്‍ കഴിയില്ല. കേസിന്റെ ഇപ്പോഴത്തെ അവസ്ഥയെന്താണെന്നും അറിയില്ലെന്നും സിബിഐ പറഞ്ഞു.

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിലെ ഗൂഢാലോചന പുറത്തുവരാറില്ലെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സ്റ്റേറ്റ് അറ്റോര്‍ണി കെ.വി.സോഹന്‍ ഇതുവരെയുള്ള അന്വേഷണപുരോഗതി സര്‍ക്കാരിനു വേണ്ടി കോടതിയെ അറിയിച്ചു. കേസിലെ പ്രതികളെയെല്ലാം അറസ്റ്റ് ചെയ്‌തെന്നും ഇനി കേസില്‍ മറ്റൊരന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഷുഹൈബ് വധത്തിനു പിന്നിലുള്ളത് വ്യക്തിവൈരാഗ്യമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍ക്കാരിന്റെ വാദം കേട്ട ശേഷമാണ് കോടതിയുടെ ഭാഗത്തു നിന്ന് നിര്‍ണായകമായ ചോദ്യങ്ങളുണ്ടായത്.

പ്രതികളും ഷുഹൈബും തമ്മില്‍ വ്യക്തിവൈരാഗ്യമുണ്ടെന്ന് ഉറപ്പാണോ എന്ന് കോടതി ചോദിച്ചു. പ്രതികളിലൊരാളായ ബിജുവും ഷുഹൈബും തമ്മില്‍ വൈരാഗ്യമുണ്ടായിരുന്നെന്നാണ് ഇതിന് മറുപടിയായി സ്റ്റേറ്റ് അറ്റോര്‍ണി പറഞ്ഞത്. ബിജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആയുധങ്ങളും കണ്ടെത്തിയിട്ടുള്ളതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

സംഭവത്തിന് പിന്നിലെ ഗൂഢാലോചന എന്താണെന്ന് വ്യക്തമായോ എന്ന ചോദ്യത്തിന് വിശദമായി അന്വേഷിക്കുമെന്നായിരുന്നു സര്‍ക്കാര്‍ മറുപടി. ഈ സാഹചര്യത്തിലാണ് കണ്ണൂര്‍ കൊലപാതകങ്ങളിലെ ഗൂഢാലോചനകള്‍ പുറത്തുവന്ന ചരിത്രമുണ്ടോ എന്ന് ജസ്റ്റിസ് കമാല്‍ പാഷ ചോദിച്ചത്. കേസ് കേള്‍ക്കേണ്ട എന്നാണോ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും കോടതി വിമര്‍ശിച്ചു.

KCN

more recommended stories