ബിരുദ കോഴ്‌സുകളുടെ ദൈര്‍ഘ്യം നാലു വര്‍ഷമാക്കും

ന്യൂഡല്‍ഹി : ബിരുദ കോഴ്‌സുകള്‍ മൂന്നു വര്‍ഷത്തില്‍ നിന്നും നാലു വര്‍ഷമാക്കിയേക്കും. ഇതുസംബന്ധിച്ച വിദ്യാഭ്യാസ നയത്തിന് രൂപം നല്‍കുന്നതായി ദേശീയ മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.

നിലവില്‍ എഞ്ചിനീയറിങ് പോലുള്ള പ്രൊഫഷണല്‍ ഡിഗ്രികള്‍ക്ക് നാലു വര്‍ഷം ദൈര്‍ഘ്യമാണ് ഉള്ളത്. അതുകൊണ്ടു തന്നെ പാഠങ്ങള്‍ക്ക് പുറമേ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും വിദ്യാര്‍ത്ഥികള്‍ പ്രാഗത്ഭ്യം നേടുന്നുണ്ടെന്നാണ് മാനവവിഭവശേഷി മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. അതുകൊണ്ടാണ് മറ്റ് ബുരുദ കോഴ്‌സുകളും നാലുവര്‍ഷം ദൈര്‍ഘ്യമുള്ളതാക്കണമെന്ന നിര്‍ദേശം ഉയര്‍ന്നത്.

ഡല്‍ഹി സര്‍വകലാശാലയുടെ ബിരുദ കോഴ്‌സ് 2013 ല്‍ നാലു വര്‍ഷമായി ഉയര്‍ത്തിയത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതേതുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ താത്പര്യം സംരക്ഷിക്കപ്പെടണമെന്നായിരുന്നു മാനവ വിഭവശേഷി മന്ത്രിയായിരുന്ന സ്മൃതി ഇറാനി നിലപാടെടുത്തത്.

കെ.കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള എട്ടംഗ സമിതിയെ ബിരുദ കോഴ്‌സുകളുടെ ദൈര്‍ഘ്യം ഉയര്‍ത്തുന്നത് സംബന്ധിച്ച നയം രൂപീകരിക്കാന്‍ നിയോഗിച്ചിരുന്നു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഈ മാസം 31 ന് സമര്‍പ്പിക്കുമെന്നാണ് സൂചന.

KCN

more recommended stories