തുളുനാട് മാസിക വിദ്യാഭ്യാസ അവാര്‍ഡ് വിനോദ്കുമാര്‍ പെരുമ്പളയ്ക്ക്

കാഞ്ഞങ്ങാട്: തുളുനാട് മാസിക വര്‍ഷം തോറും നല്‍കിവരുന്ന കൃഷ്ണചന്ദ്ര സ്മാരക വിദ്യാഭ്യാസ അവാര്‍ഡിന് അധ്യാപകനും വിദ്യാഭ്യാസ ഗവേഷകനും യുവകവിയുമായ വിനോദ്കുമാര്‍ പെരുമ്പള അര്‍ഹനായി. കപ്പലപകടത്തില്‍ മരണപ്പെട്ട കൃഷ്ണചന്ദ്രയുടെ പേരില്‍ അഖില കേരളാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് വിദ്യാഭ്യാസമേഖലയിലെ പ്രതിഭകള്‍ക്കാണ് നല്‍കിവരുന്നത്.

കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ-സാംസ്‌കാരികമേഖലയില്‍ കഴിഞ്ഞ 15 വര്‍ഷമായി 500 ല്‍പരം വേദികളില്‍ പ്രഭാഷണം നടത്തിയിട്ടുള്ള വിനോദ്കുമാര്‍ ഇംഗ്ലീഷ് സാഹിത്യത്തിലും വിദ്യാഭ്യാസത്തിലും ബിരുദാന്തരബിരുദവും വിദ്യാഭ്യാസത്തില്‍ യുജിസി ലക്ചര്‍ഷിപ്പും നേടിയിട്ടുണ്ട്. മംഗലാപുരം സര്‍വകലാശാലയിലെ സെന്റ് ആന്‍സ് കോളേജ് ഓഫ് എഡ്യൂക്കേഷനില്‍ നിന്നും വിദ്യാഭ്യാസ മനശാസ്ത്രത്തില്‍ പിഎച്ച്ഡി ഗവേഷണം പൂര്‍ത്തിയാക്കി ഗവേഷണ പ്രബന്ധം സമര്‍പ്പിക്കാനിരിക്കുകയാണ്. നിരവധി ദേശീയ വിദ്യാഭ്യാസ സമ്മേളനങ്ങളില്‍ പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്.

കാസറഗോഡ് ചൈല്‍ഡ് വെല്‍ഫേര്‍ കമ്മിറ്റി അംഗം, വിദ്യാരംഗം കലാസാഹിത്യവേദി കണ്‍വീനര്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ കാസറഗോഡ് ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ ജോ.സെക്രട്ടറി, കാസറഗോഡ് സാഹിത്യവേദി ജോ.സെക്രട്ടറി, ജില്ലാലൈബ്രറി ഭരണസമിതി അംഗം, ജില്ലാ ബ്ലൈന്‍ഡ് ലൈബ്രറി ഉപദേശക സമിതി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. 12 വര്‍ഷക്കാലം പെരുമ്പള എകെജി ഗ്രന്ഥാലയം സെക്രട്ടറിയായിരുന്നു.

നിലവില്‍ കോളിയടുക്കം ഗവ യുപി സ്‌കൂളില്‍ 15 വര്‍ഷമായി പ്രൈമറി അധ്യാപകനായി പ്രവര്‍ത്തിച്ചുവരുന്നു. മുറിഞ്ഞ നാവ്, പലര്‍ നടക്കാത്ത പെരുവഴികള്‍ എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ഭാര്യ യുവകവയത്രിയും മുന്നാട് പീപ്പിള്‍സ്‌കോളേജ് മലയാളം അധ്യാപികയുമായ രമ്യകെ പുളിന്തോട്ടി. ഏകമകള്‍ അനവദ്യ ആര്‍ വിനോദ് കോളിയടുക്കം ഗവ യുപി സ്‌കൂളില്‍ 4 ക്ളാസ്സ് വിദ്യാര്‍ത്ഥിനിയാണ്. മെയ് 20 ന് കാഞ്ഞങ്ങാട് നടക്കുന്ന വാര്‍ഷികാഘോഷ ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് തുളുനാട് മാസികാ എഡിറ്റര്‍ എന്‍ വി കുമാരന്‍ നാലപ്പാടം അറിയിച്ചു.

KCN

more recommended stories