കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്താല്‍ വധശിക്ഷ, ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ദില്ലി: പന്ത്രണ്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ ഇതുസംബന്ധിച്ച ബില്‍ പാസാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

ഇന്ത്യന്‍ പീനല്‍ കോഡ്, തെളിവ് നിയമം, ക്രിമിനല്‍ നടപടിച്ചട്ടം, കുട്ടികള്‍ക്കെതിരായ അതിക്രമം തടയല്‍ (പോക്സോ) എന്നിവയില്‍ ഭേദഗതി വരുത്തിയാണ് ഓര്‍ഡിനന്‍സ് ഇറക്കിയിരിക്കുന്നത്. മന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനന്‍സ് ഇനി രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയക്കും.

വധശിക്ഷ വ്യവസ്ഥ ചെയ്ത് പോക്സോ നിയമം ഭേദഗതി ചെയ്യാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചതായി കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍ അറിയിച്ചിരുന്നു.

രാജ്യത്തെ പിടിച്ചുലച്ച കത്വ, ഉന്നാവ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇതിനുള്ള നടപടികള്‍ ആരംഭിച്ചത്. പന്ത്രണ്ട് വയസില്‍ താഴെയുള്ള കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പ് വരുത്തുമെന്ന് കേന്ദ വനിതാ ശിശുക്ഷേമമന്ത്രി മനേക ഗാന്ധി കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.

കത്വ, ഉന്നാവ സംഭവങ്ങളിലെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ കഴിഞ്ഞ പത്ത് ദിവസമായി നിരാഹാര സമരം നടത്തി വരികയായിരുന്നു. സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കാന്‍ തീരുമാനിച്ചതോടെയാണ് സ്വാതി മാലിവാള്‍ കഴിഞ്ഞ ദിവസം സമരം അവസാനിപ്പിച്ചത്.

KCN

more recommended stories