ശമ്പളമില്ല: യൂണിഫോമില്‍ പിച്ചയെടുക്കാന്‍ അനുവാദം തേടി പോലീസുകാരന്റെ കത്ത്

മുംബൈ: ഭാര്യയുടെ ചികിത്സ ആവശ്യങ്ങള്‍ക്കായി ഒമ്ബതു ദിവസം ലീവെടുത്ത മുംബൈ പോലീസിലെ കോണ്‍സ്റ്റബിളിന്റെ ശമ്പളം രണ്ടു മാസമായി തടഞ്ഞു വെച്ചു. മാതാപിതാക്കളും നേഴ്സറിയില്‍ പഠിക്കുന്ന കുട്ടിയും അടങ്ങുന്ന കുടുംബം പുലര്‍ത്താന്‍ പോലീസ് യൂണിഫോമില്‍ പിച്ചയെടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ഉന്നത പോലീസ് ഓഫീസര്‍ക്കും മുഖ്യമന്ത്രിക്കും കത്തെഴുതി.

മാര്‍ച്ച് മാസം 20നാണ് ഭാര്യയുടെ കാല്‍ ഒടിഞ്ഞതിനേത്തുടര്‍ന്ന് ചികിത്സക്കായി ജ്ഞാനേശ്വര്‍ അഹിരോ അവധിക്ക് അപേക്ഷിച്ചത്. 22 വരെ മൂന്നു ദിവസമായിരുന്നു ലീവെടുത്തത്. പിന്നീട് യൂണിറ്റ് ഇന്‍ ചാര്‍ജിനെ ഫോണില്‍ വിളിച്ച് അഞ്ചു ദിവസം അടിയന്തിര അവധി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ശേഷം 28ന് ജോലിയില്‍ പ്രവേശിച്ചു. അതിന് ശേഷം ഇതുവരെ ശമ്ബളം കിട്ടിയിട്ടില്ലെന്നാണ് ജ്ഞാനേശ്വര്‍ ആരോപിക്കുന്നത്. DNA ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കുടുംബം പുലര്‍ത്തുന്നതിനൊപ്പം ബാങ്ക് വായ്പയുടെ തവണയും അടക്കേണ്ടതുണ്ട്. ഇതിനെല്ലാം തനിക്ക് ശമ്ബളം ആവശ്യമാണ്. അന്വേഷിച്ചപ്പോള്‍ ശമ്ബളം തരുന്നത് നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടതായാണ് അറിഞ്ഞത്. വീട്ടുചെലവിനും മറ്റു കാര്യങ്ങള്‍ക്കും പണം സ്വരൂപിക്കാനായി തനിക്ക് യൂണിഫോമില്‍ പിച്ചയെടുക്കാന്‍ അനുമതി തരണം- ജ്ഞാനേശ്വര്‍ കത്തില്‍ പറയുന്നു.

ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍, മുംബൈ പോലീസ് കമ്മീഷണര്‍, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്, ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു എന്നിവര്‍ക്കാണ് പോലീസ് കോണ്‍സ്റ്റബിള്‍ കത്തയച്ചത്.

ഉത്തരവാദപ്പെട്ടവരെ അറിയിക്കാതെ അവധിയെടുക്കുക, ലീവ് ഇല്ലാതിരിക്കുക തുടങ്ങിയ കാരണങ്ങളാല്‍ മാത്രമേ പോലീസ് ഉദ്യോഗസ്ഥരുടെ ശമ്ബളം തടഞ്ഞു വെക്കാന്‍ അധികാരമുള്ളൂ എന്നാണ് സര്‍ക്കാര്‍ ചട്ടമെന്ന് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

KCN

more recommended stories