നിപ വൈറസ്:ഓസ്ട്രേലിയയില്‍ നിന്നും മരുന്നെത്തിച്ചു

കോഴിക്കോട്: നിപ വൈറസ് പടര്‍ന്ന് രണ്ടാംഘട്ടം സ്ഥിരീകരിച്ചതോടെ ഓസ്ട്രേലിയയില്‍ നിന്ന് മരുന്നെത്തിച്ചു. ഹ്യൂമണ്‍ മോണോക്ലോണ്‍ ആന്റിബോഡി എം 102.4 എന്ന മരുന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ എത്തിച്ചത്. ഐ.സി.എം.ആറില്‍ നിന്നുള്ള വിദഗ്ദ്ധര്‍ എത്തിയ ശേഷം മാത്രമായിരിക്കും മരുന്ന് ഉപയോഗിക്കുക. കൂടാതെ ജപ്പാനില്‍ നിന്നും ഫാവിപിരാവിര്‍ എന്ന മരുന്നും കൊണ്ടുവരുന്നതിനുളള ശ്രമങ്ങള്‍ ആരോഗ്യവകുപ്പ് തുടരുകയാണ്.

രോഗം സ്ഥിരീകരിച്ച രണ്ട് പേര്‍ ചികിത്സയിലാണ്. 12 പേര്‍ രോഗലക്ഷണങ്ങളുമായി ചികിത്സ തേടി. രോഗികളുമായി അടുത്തിടപഴകിയിട്ടുള്ള 1450 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. രോഗികളുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടവരെല്ലാം ചികിത്സ തേടാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കോഴിക്കോട് കോട്ടൂര്‍ പഞ്ചായത്തിലെ റസിലിന്റെ മരണമാണ് രണ്ടാംഘട്ട നിപ്പ വ്യാപനമെന്ന നിഗമനത്തിന്റെ അടിസ്ഥാനം. റസില്‍ ബാലുശേരിയിലെ താലൂക്ക് ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. നിപ്പ ബാധയെത്തുടര്‍ന്ന് മരിച്ച ഇസ്മായിലും ഈ സമയത്ത് ഇവിടെ ചികിത്സയിലുണ്ടായിരുന്നു. ഇവിടെ നിന്നാണ് റസിലിന് വൈറസ് ബാധ ഏറ്റതെന്നാണ് സംശയം. പനി മാറി വീട്ടിലെത്തിയ റസിലിന് വീണ്ടും അസുഖം വന്നതോടെ മേയ് 27ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും വ്യാഴാഴ്ച മരണം സംഭവിക്കുകയായിരുന്നു.

KCN

more recommended stories