സുരക്ഷാ ഭീഷണി ഇല്ലാത്തവര്‍ക്കും പോലീസ് സുരക്ഷ

തിരുവനന്തപുരം: പോലീസിലെ ദാസ്യപ്പണി വിവാദം കൊഴുക്കുമ്‌ബോഴും സുരക്ഷാ ഭീഷണി ഇല്ലാത്ത രാഷ്ട്രീയനേതാക്കന്മാര്‍ക്കും വിരമിച്ച ജഡ്ജിമാര്‍ക്കും മതസാമുദായിക സംഘടനാ നേതാക്കന്മാരും ഉള്‍പ്പെടെയുള്ളവര്‍ക്ക് പോലീസ് നല്‍കുന്ന അനാവശ്യ സുരക്ഷ തുടരുന്നു.

276 പോലീസുകാരെയാണ് സുരക്ഷാ ഭീഷണിയില്ലാത്ത മന്ത്രിമാര്‍, മുന്‍മന്ത്രിമാര്‍, മുന്‍കേന്ദ്രമന്ത്രിമാര്‍ എന്നിവരുടെ സുരക്ഷാ ജോലിക്കായി നിയോഗിച്ചിരിക്കുന്നത്. വിരമിച്ച ജഡ്ജിമാരടക്കമുള്ളവരുടെ സുരക്ഷാ ചുമതലയ്ക്കായി 146 പോലീസുകാരെയും നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഇവരില്‍ പലര്‍ക്കും സുരക്ഷാ ഭീഷണിയില്ല.

യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചനൊപ്പമുള്ളത് രണ്ടുപോലീസുകാരാണ്. മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന കാരണം കാണിച്ച് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്ന കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്താണ് തങ്കച്ചന് സുരക്ഷ അനുവദിച്ചത്. ആരോഗ്യകാരണങ്ങളാല്‍ യു ഡി എഫ് യോഗത്തില്‍ പോലും തങ്കച്ചന്‍ പങ്കെടുക്കാറില്ല.

എ ഡി ജി പി ആയിരിക്കെ എട്ടുമാസം മുമ്ബ് ടോമിന്‍ ജെ തച്ചങ്കരി സംസ്ഥാന പോലീസ് മേധാവിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സുരക്ഷാചുമതലയ്ക്കു നിയോഗിച്ചിട്ടുള്ള പോലീസുകാരുടെ കണക്ക് വ്യക്തമാക്കുന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നില്ല.

പോലീസിലെ ദാസ്യപ്പണി വിവാദം പുറത്തെത്തിയതോടെ, സുരക്ഷാ ചുമതലയ്ക്കായി നിയോഗിച്ചിരിക്കുന്നവരുടെ കണക്കെടുപ്പ് വീണ്ടും ആരംഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എട്ടുമാസം മുമ്ബത്തെ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചതാണെന്ന ആരോപണം ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. ഓരോ ക്യാമ്ബില്‍നിന്നും സുരക്ഷാചുമതലയ്ക്ക് നിയോഗിക്കപ്പെട്ടവരുടെ വിവരങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.

KCN

more recommended stories