കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ സ്വകാര്യ ബസ് മറിഞ്ഞു: ഏഴുപേര്‍ക്ക് പരിക്ക്

അടിമാലി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലി മച്ചിപ്ലാവിന് സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് റോഡില്‍ മറിഞ്ഞ് ഏഴുപേര്‍ക്ക് പരിക്കേറ്റു. ഈരാറ്റുപേട്ട നടുകൂട്ട് കലേഷ് ഷൈജു(12),ഈരാറ്റുപേട്ട ഞാറയ്ക്കല്‍ ശ്യാമള ഗോപിനാഥ്(70),കോനാനി കളരിക്കല്‍ സുഷ്മ(53),അടിമാലി ചിറ്റടിയില്‍ സി.ജി.അനില(36),വാളറ കരിപാറ പുത്തന്‍പുരയ്ക്കല്‍ ഉഷ സുകുമാരന്‍(53)കരിപാറ പുത്തന്‍പുരയ്ക്കല്‍ ഗംഗ(20) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് 3.15 ആയിരുന്നു അപകടം. പണിക്കന്‍കുടി ഭാഗത്തുനിന്നും തൊടുപുഴയ്ക്ക് പോകുകയായിരുന്ന പി.എന്‍.എസ് ബസാണ് റോഡില്‍ മറിഞ്ഞത്. എതിരെ വന്ന ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മച്ചിപ്ലാവ് സ്‌കൂള്‍ പടിക്ക് സമീപത്തെ ഷാപ്പുംപടിയിലാണ് അപകടം നടന്നത്.

നിയന്ത്രണം വിട്ട ബസ് ഇത് വഴി വന്ന മറ്റൊരു കാറിലും തട്ടിയിരുന്നു.കാറില്‍ സഞ്ചരിച്ചിരുന്ന ഇരുമ്പുപാലം കാഞ്ഞിരത്തിങ്കല്‍ കെ.ജെ.സാബുവിന്റെ മകള്‍ ശാലുവിനും പരിക്കേറ്റു.അപകടം നടക്കുമ്പോള്‍ ബസ്സില്‍ 42 യാത്രക്കാര്‍ ഉണ്ടായിരുന്നു.നാട്ടുകാരും ഹൈവേ പൊലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.

KCN

more recommended stories