ജി.എസ്.ടിയുടെ പേരില്‍ 130 കോടി തട്ടി: പ്രതി പിടിയില്‍

കൊച്ചി: വ്യാജ ബില്ലുണ്ടാക്കി പെരുമ്പാവൂരിലെ ചില പ്‌ളൈവുഡ് ഫാക്ടറികള്‍ 130 കോടിയുടെ ചരക്ക് സേവന നികുതി വെട്ടിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ സ്വദേശി നിഷാദാണ് പിടിയിലായത്. വെട്ടിപ്പ് നടത്തിയതായി സെന്‍ട്രല്‍ ജി.എസ്.ടി ഇന്റലിജന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു. പേരിനുമാത്രം ജി.എസ്.ടി രജിസ്ട്രേഷനുള്ള ചിലരുടെ ബില്ലുകള്‍ ഉപയോഗിച്ച് പ്ളൈവുഡ് കയറ്റി അയച്ചാണ് തട്ടിപ്പ് നടത്തിയത്.

ഹൈദരാബാദ്, കോയമ്പത്തൂര്‍, ബംഗളൂരു, സേലം എന്നിവിടങ്ങളില്‍ സെന്‍ട്രല്‍ ജി.എസ്.ടി ഇന്റലിജന്‍സ് നടത്തിയ പരിശോധനയില്‍ പെരുമ്പാവൂരില്‍ നിന്നുള്ള ബില്ലുകള്‍ പിടിച്ചെടുത്തിരുന്നു. ഈ ബില്ലുകള്‍ ഉപയോഗിച്ച് ജി.എസ്.ടിയില്‍ നിന്ന് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റെടുത്തെന്നും ബില്ലില്‍ പറഞ്ഞ സ്ഥാപനങ്ങളില്‍ നിന്നല്ല ചരക്കുകള്‍ വാങ്ങിയതെന്നും ഈ സ്ഥലങ്ങളിലെ വ്യാപാരികള്‍ അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. ജി.എസ്.ടി രജിസ്ട്രേഷന്‍ ആവശ്യമില്ലാത്ത ചെറുകിട കമ്പനികള്‍ നിര്‍മ്മിച്ച പ്‌ളൈവുഡുകളാണ് വിറ്റത്. പ്‌ളൈവുഡിന് 18 ശതമാനമാണ് ജി.എസ്.ടി. ഇത് അടയ്ക്കാത്ത ചരക്കുകളുടെ പേരില്‍ തുല്യമായ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് അന്യസംസ്ഥാനങ്ങളിലെ വ്യാപാരികള്‍ എടുത്തതിനാല്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വന്‍ നഷ്ടമാണുണ്ടായത്.

KCN

more recommended stories