ടിവി ചാനല്‍ തുടങ്ങാന്‍ ഐഎസ്ആര്‍ഒ; പ്രതിമാസം രണ്ട് ഉപഗ്രഹങ്ങള്‍ വീതം വിക്ഷേപിക്കാനും പദ്ധതി

ബംഗളൂരു വിദ്യാര്‍ഥികളില്‍ ശാസ്ത്രാഭിനിവേശം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി ഐഎസ്ആര്‍ഒയുടെ ടിവി ചാനലിനു മൂന്നു നാലു മാസത്തിനകം തുടക്കമിടും. കുഗ്രാമങ്ങളില്‍പോലും ഇതു ലഭ്യമാക്കും. ഐഎസ്ആര്‍ഒയുടെ പദ്ധതികളെ കുറിച്ച് ഗ്രാമങ്ങളിലും മറ്റും വേണ്ടത്ര അവബോധമില്ലെന്നും ഇതുകൂടി ലക്ഷ്യമിട്ടാണു ടിവി ചാനല്‍ പദ്ധതിയെന്നും കെ.ശിവന്‍ വ്യക്തമാക്കി. യുഎസ് ബഹിരാകാശ ഗവേഷണ സ്ഥാപനമായ ‘നാസ’ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുന്ന മാതൃകയില്‍ ആന്ധ്രപ്രദേശ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ വിക്ഷേപണ കേന്ദ്രവും നേരില്‍ കണ്ടറിയാന്‍ സഞ്ചാരികള്‍ക്ക് അവസരമൊരുക്കും. വിവിധ ദൗത്യങ്ങളുടെ സ്റ്റിമുലേറ്ററുകളും സജ്ജീകരിക്കും. എട്ടു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കു രാജ്യത്തെ വിവിധ ഐഎസ്ആര്‍ഒ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ഒരുമാസത്തെ പദ്ധതിയൊരുക്കും. ബഹിരാകാശ വ്യവസായ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ഥികള്‍ക്കു നേരില്‍ കണ്ടറിയാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.സമൂഹത്തിലെ അസമത്വങ്ങള്‍ തുടച്ചുനീക്കുന്നതിന്, വിക്രം സാരാഭായി ബഹിരാകാശ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയതായും ഡോ.ശിവന്‍ പറഞ്ഞു. ഇന്ത്യന്‍ ബഹിരാകാശരംഗത്തിന്റെ പിതാവായ അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ പിന്തുടര്‍ന്നാണു രാജ്യം ഈ രംഗത്തു നേട്ടങ്ങള്‍ കൊയ്തത്. 1947ല്‍ അഹമ്മദാബാദില്‍ വിക്രം സാരാഭായി സ്ഥാപിച്ച ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയാണു പിന്നീട് ഐഎസ്ആര്‍ഒയ്ക്ക് വഴിയൊരുക്കിയത്. അടുത്ത ഓഗസ്റ്റ് 12നു വിക്രം സാരാഭായി ജന്മശതാബ്ദി ആഘോഷങ്ങള്‍ക്കു തുടക്കം കുറിക്കും. രാജ്യത്തുടനീളമുള്ള 100 ശാസ്ത്രജ്ഞരുടെ പ്രഭാഷണം സംഘടിപ്പിക്കും. ഐഎസ്ആര്‍ഒ വിജ്ഞാന സെന്ററുകളും ബഹിരാകാശ ക്ലബുകളും സ്ഥാപിക്കുന്നതിനൊപ്പം സ്‌പെയ്‌സ് ഇന്നവേഷന്‍ പുരസ്‌കാരവും ഏര്‍പ്പെടുത്തും. ബഹിരാകാശ രംഗത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരം ഒരുക്കുന്നതിന്റെ ഭാഗമായി 50 കോടിയോളം രൂപ ചെലവിട്ട് ഐഎസ്ആര്‍ഒ ആറ് ഇന്‍ക്യുബേഷന്‍ കേന്ദങ്ങള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

KCN

more recommended stories