മുളിയാര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ലോകാരോഗ്യ ദിനം ആചരിച്ചു

ബോവിക്കാനം: ഏപ്രില്‍ 7-ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് മുളിയാര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ആരോഗ്യ സെമിനാറും, കവിതാലാപാനവും, ലളിത ഗാനവും, ആരോഗ്യ ഒപ്പനയും അവതരിപ്പിച്ച് കേവിഡ് 19 മാനദണ്ഡം പാലിച്ച് ആഘോച്ചിച്ചു.

ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എ.കെ. ഹരിദാസിന്റെ അദ്ധ്യക്ഷതയില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിവ്യ ചന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കൊവിഡ് മഹാമാരി പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനം നാം ആചരിക്കുന്നത്.

‘ കൂടുതല്‍ ആരോഗ്യപൂര്‍ണവും നീതിയുക്തവുമായ ഒരു ലോകം കെട്ടിപ്പടുക്കാം’ എന്നതാണ് ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനത്തിന്റെ സന്ദേശം. മഹാമാരി കാരണം സാമ്പത്തികമായും സാമൂഹികമായും ആരോഗ്യപരമായും ഏറെ പ്രയാസങ്ങള്‍ അനുഭവിക്കുന്ന ലോകത്തിന് ഏറെ പ്രസക്തമായ സന്ദേശമാണിത്.
ഒരു ഘട്ടത്തില്‍ നിയന്ത്രണ വിധേയമായി എന്ന പ്രതീതി ജനിപ്പിച്ച കൊവിഡ് മഹാമാരി പുതിയ വകഭേദങ്ങളിലൂടെ വീണ്ടും ലോകവ്യാപകമായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. കൂടുതല്‍ വ്യാപനശേഷിയുള്ള വൈറസ് വകഭേദങ്ങള്‍ ബ്രസീലിലും ബ്രിട്ടനിലും മറ്റും വ്യാപിക്കുന്നു. ഈ വകഭേദങ്ങളില്‍ പലതും ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്നത് ജാഗ്രതയോടെ വീക്ഷിക്കണം. മാസ്‌ക്, സാമൂഹിക അകലം, വ്യക്തിശുചിത്വം എന്നിവ പ്രതിരോധ കുത്തിവയ്പ് എടുത്തവര്‍ പോലും തുടരേണ്ടതാണ്. എങ്കില്‍ മാത്രമേ രോഗവ്യാപനത്തിന്റെ മറ്റൊരു തരംഗത്തിന് തടയിടാന്‍ നമുക്ക് സാധിക്കൂ.
കൊവിഡ് പ്രതിരോധത്തോടൊപ്പം ശ്രദ്ധിക്കേണ്ട മറ്റൊരു വിഷയമാണ് മഹാമാരി മൂലം ദുരിതമനുഭവിക്കുന്നവരുടെ മറ്റ് ശാരീരിക മാനസികാരോഗ്യ പ്രശ്‌നങ്ങള്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ വയോധികര്‍ വരെ മഹാമാരി മൂലം മാറിയ ജീവിതക്രമവുമായി പൊരുത്തപ്പെടാന്‍ പ്രയാസപ്പെടുകയാണ്. ദീര്‍ഘകാല ചികിത്സ ആവശ്യമുള്ള ജീവിതശൈലീ രോഗങ്ങള്‍ ബാധിച്ചവരെ മഹാമാരി വലച്ചു കളഞ്ഞു.
എല്ലാ വിഭാഗം ജനങ്ങളും സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയ ഒരു കാലഘട്ടം കൂടിയാണിത്. വ്യാവസായിക മേഖലയെ മഹാമാരി ഗണ്യമായ തോതില്‍ ബാധിച്ചു. ഇതേത്തുടര്‍ന്നുള്ള തൊഴില്‍നഷ്ടവും വരുമാനനഷ്ടവും തെല്ലൊന്നുമല്ല ആളുകളെ പ്രയാസപ്പെടുത്തിയത്. സമാന്തരമായി ഗാര്‍ഹിക പീഡനങ്ങളും വിവാഹബന്ധങ്ങളിലെ പ്രശ്‌നങ്ങളും മുന്‍കാലങ്ങളേക്കാള്‍ തീവ്രമായി പ്രത്യക്ഷപ്പെടുന്നു.

മഹാമാരിക്കാലത്ത് ജനങ്ങളുടെ മാനസികാരോഗ്യം വളരെ ദോഷകരമായി ബാധിക്കപ്പെട്ടിട്ടുണ്ട്. ഈ കാലയളവില്‍ വര്‍ദ്ധിച്ച വിഷാദരോഗവും അമിത ഉത്കണ്ഠയും ആത്മഹത്യകളും തകരുന്ന മാനസികാരോഗ്യത്തിന്റെ സൂചകങ്ങളാണ്. കുട്ടികളില്‍ പഠനപ്രശ്‌നങ്ങള്‍, പെരുമാറ്റ പ്രശ്‌നങ്ങള്‍, മൊബൈല്‍ അടിമത്തം എന്നിവയും വര്‍ദ്ധിച്ചു. കുട്ടികളുടെയും കൗമാരപ്രായക്കാരുടെയും മാനസിക സാമൂഹിക വികസനത്തെ തുരങ്കം വയ്ക്കുന്ന രീതിയില്‍ മഹാമാരിയുടെ ദുഃസ്വാധീനമുണ്ടായി.
ദാരിദ്ര്യം കൂടുതലുള്ള പ്രദേശങ്ങളിലാണ് രോഗവ്യാപനം കൂടുകയും ചികിത്സാസൗകര്യങ്ങളുടെ അപര്യാപ്തത നേരിടുകയും ചെയ്യുന്നത്. ഈ അവസ്ഥയെ പ്രതിരോധിക്കുകയാണ് ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനത്തിന്റെ സന്ദേശം.
1948 ഏപ്രില്‍ ഏഴിന് രൂപീകരിക്കപ്പെട്ട ലോകാരോഗ്യ സംഘടനയുടെ രൂപീകരണ വാര്‍ഷിക ദിനമാണ് എല്ലാവര്‍ഷവും ലോകാരോഗ്യ ദിനമായി ആചരിക്കുന്നത്.
ആരോഗ്യപരിപാലന മേഖലയിലെ അസമത്വം പരിഹരിക്കാന്‍ പരസ്പര സഹകരണത്തോടെയുള്ള പ്രവര്‍ത്തനമാണ് ലോകാരോഗ്യസംഘടന ഈ ദിനത്തില്‍ ആവശ്യപ്പെടുന്നത്. ആരോഗ്യപരിപാലനത്തിലെ അസമത്വത്തിന് കാരണമാകുന്ന ഘടകങ്ങള്‍ വിലയിരുത്താനും അവ പരിഹരിക്കുന്ന രീതിയില്‍ മനുഷ്യത്വവും നീതിയുക്തവുമായ തരത്തില്‍ അതിര്‍ത്തികള്‍ കാര്യമാക്കാതെ പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ് ഈ ലോകാരോഗ്യദിനത്തിന്റെ സന്ദേശം.

ജനസാന്ദ്രത കൂടുതലുള്ള പ്രദേശമെന്ന നിലയില്‍ നമ്മുടെ നാടിന് കൂടുതല്‍ അഭികാമ്യമായ മാതൃക രോഗപ്രതിരോധത്തിലൂന്നിയുള്ള ആരോഗ്യപരിപാലന മാതൃകയാണ്. പ്രബുദ്ധ കേരളത്തില്‍ തന്നെ പകര്‍ച്ചവ്യാധികളുടെ വ്യാപനത്തിന് കാരണമാകുന്ന സ്വഭാവം ജനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതായി കണ്ടുവരുന്നുണ്ട്. ഇതിനുള്ള ഫലപ്രദമായ പ്രതിവിധി കുട്ടിക്കാലം മുതലേ ആരോഗ്യകരമായ ശീലങ്ങള്‍ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുക എന്നതാണ്. സ്‌കൂള്‍ തലത്തില്‍ത്തന്നെ പാഠ്യപദ്ധതിയുടെ ഭാഗമായി ആരോഗ്യകരമായ ശീലങ്ങള്‍ പരിശീലിപ്പിക്കാം. സ്വന്തം ആരോഗ്യവും സഹജീവികളുടെ ആരോഗ്യവും മെച്ചപ്പെടുത്താന്‍ ജാഗ്രത പാലിക്കുക, സാമൂഹിക അകലത്തോടൊപ്പം മാനസിക ഇഴയടുപ്പം നിലനിറുത്തുക എന്നിവയെല്ലാം ഇതിന്റെ ഭാഗമായി ചെറുപ്പത്തില്‍ത്തന്നെ പരിശീലിക്കാം.
അധികം പണച്ചെലവില്ലാതെ തന്നെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഭാഗമായി പരിശീലിപ്പിക്കുന്ന ഇത്തരം സംഗതികള്‍ സമൂഹത്തിന്റെ ആരോഗ്യ ശീലങ്ങളെ ശക്തിപ്പെടുത്തും. എക്കാലവും രോഗപ്രതിരോധത്തില്‍ ഊന്നിയുള്ള പ്രാഥമിക ചികിത്സാ സംവിധാനങ്ങള്‍ തന്നെയായിരുന്നു നമ്മുടെ നാടിന്റെ ആരോഗ്യമേഖലയുടെ ഏറ്റവും വലിയ കരുത്ത്. ആവര്‍ത്തിച്ചുവരുന്ന പകര്‍ച്ചവ്യാധികള്‍ രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രസക്തി നമുക്ക് ബോദ്ധ്യപ്പെടുത്തി തന്നുകൊണ്ടിരിക്കുകയാണ്.
മഹാമാരികളടക്കം സങ്കീര്‍ണത പ്രാപിക്കുന്നതും മരണകാരണമാകുന്നതും ജീവിതശൈലീ രോഗങ്ങളുള്ള വ്യക്തികളിലാണെന്ന യാഥാര്‍ത്ഥ്യവും ഇതോടൊപ്പം ചേര്‍ത്ത് വായിക്കപ്പെടേണ്ടതാണ്. ജീവിതശൈലീ രോഗങ്ങള്‍ കഴിയുന്നത്ര ഒഴിവാക്കാന്‍ സ്വാഭാവികമായ രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തിയെടുക്കാന്‍ ആവശ്യമായ ഭക്ഷണ വ്യായാമ ആരോഗ്യശീലങ്ങള്‍ ചെറുപ്പത്തിലേ വികസിപ്പിച്ചെടുക്കുകയാണ് ഈ പ്രശ്‌നങ്ങളെ മറികടക്കാനുള്ള ഏറ്റവും ഫലപ്രദമായ പോംവഴി. ശാരീരിക ആരോഗ്യത്തോടൊപ്പം മാനസികാരോഗ്യ സംരക്ഷണവും ഒരു സാമൂഹിക ഉത്തരവാദിത്വമായി മാറുന്ന സ്ഥിതിവിശേഷം വന്നാല്‍ നമ്മുടെ സമൂഹത്തില്‍ കണ്ടുവരുന്ന ആത്മഹത്യകളും ലഹരി അടിമത്വവും മറ്റ് മാനസിക ആരോഗ്യ പ്രശ്‌നങ്ങളും ഫലപ്രദമായി നിയന്ത്രിക്കാന്‍ സാധിക്കും.
ആരോഗ്യസംരക്ഷണവും രോഗപ്രതിരോധവും ഭരണകൂടങ്ങളുടെ ഉത്തരവാദിത്വം ആകുന്നതുപോലെ ഓരോ പൗരന്റെയും വ്യക്തിപരമായ ഉത്തരവാദിത്വമായി മാറുന്ന മനോഭാവമാണ് ഇവിടെ നാം പ്രതീക്ഷിക്കേണ്ടത്. ആരോഗ്യമുള്ള സമൂഹത്തില്‍ മാത്രമേ വികസനവും വളര്‍ച്ചയും ധൃതഗതിയില്‍ സംഭവിക്കുകയുള്ളൂ എന്ന സത്യം മനസിലാക്കി അതിന് അരങ്ങൊരുക്കുന്ന രീതിയില്‍ വിദ്യാഭ്യാസ സമ്പ്രദായവും സാമൂഹിക ബോധവത്കരണവും മുന്നോട്ടു നീങ്ങിയാല്‍ ലോകാരോഗ്യ സംഘടന വിവക്ഷിക്കുന്നത് പോലെ ആരോഗ്യ പൂര്‍ണവും ന്യായയുക്തമായ ഒരു ലോകം കെട്ടിപ്പടുക്കുക അസാദ്ധ്യമല്ല എന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ വിഷയം അവതരിപ്പിച്ച് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എ.കെ. ഹരിദാസ് പറഞ്ഞു.
ലോകാരോഗ്യദിനം, എല്ലാ വര്‍ഷവും ഏപ്രില്‍ 7ന് ലോകാരോഗ്യ സംഘടനയുടെ പ്രായോജകത്വത്തില്‍ ആഘോഷിക്കപ്പെടുന്നു. പ്രഥമ ആരോഗ്യസഭ 1948ലാണ് ലോകാരോഗ്യ സംഘടന വിളിച്ചു ചേര്‍ത്തത്. 1950 മുതല്‍, എല്ലാ വര്‍ഷവും ഏപ്രില്‍ 7ന് ലോകാരോഗ്യദിനം ആഘോഷിക്കപ്പെടണമെന്ന് പ്രഥമ ആരോഗ്യസഭയാണ് തീരുമാനമെടുത്തത്. ലോകാരോഗ്യ സംഘടനയുടെ സ്ഥാപക ദിനം ആചരിക്കുന്നതോടൊപ്പം ഏതെങ്കിലും ആഗോള ആരോഗ്യ പ്രശ്‌നത്തെ ലോകശ്രദ്ധയില്‍ കൊണ്ട് വരാനും ഈ ദിനാചരണം പ്രയോജനപ്പെടുന്നു എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.ദിവ്യ ചന്ദ്രന്‍ പറഞ്ഞു. കോവിഡ മഹാമാരി മൂലം സാമ്പത്തിക സാമൂഹിക പ്രതിസന്ധികളിലേക്ക് നീങ്ങിയ ജനവിഭാഗങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കാനുള്ള ഉദ്യമത്തില്‍ പങ്കാളിയാകേണ്ടത് രാജ്യാന്തര സമൂഹത്തിന്റെ ഉത്തരവാദിത്തം ആണെന്ന് ആവര്‍ത്തിച്ചും ഇതിനായി ലോക നേതാക്കളെ ആഹ്വാനം ചെയ്തുമാണു ലോകാരോഗ്യസംഘടനയുടെ സന്ദേശം അവസാനിക്കുന്നത്.

ഇതിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ടുകൊണ്ട് ആരോഗ്യകരമായ ശീലങ്ങള്‍ സ്വായത്തമാക്കാനും രോഗപ്രതിരോധത്തില്‍ ഊന്നിക്കൊണ്ടുള്ള ചികിത്സാ സംവിധാനങ്ങള്‍ വികസിപ്പിക്കാനും ആരോഗ്യസംരക്ഷണം ആഗോള പ്രശ്‌നമാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ട് ജാഗ്രതയോടെ മുന്നോട്ടു നീങ്ങാനും നമുക്ക് ആകട്ടെ എന്ന് ഡോക്ടര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ചന്ദ്രന്‍, പാലിയേറ്റീവ് സജീവ വളണ്ടിയര്‍ മാധവന്‍ നമ്പ്യാര്‍, ആശാ പ്രവര്‍ത്തക രജനി തുടങ്ങിയവര്‍ ആരോഗ്യ- ലളിതഗാനം അവതരിപ്പിച്ചു. കൂടാതെ ആശാ പ്രവര്‍ത്തക ഗീത ഗോപാലന്‍ രചനയും സംവിധാനവും നിര്‍വഹിച്ചു അവതരിപ്പിച്ച ആരോഗ്യ ഒപ്പനയില്‍ ആശാ പ്രവര്‍ത്തകരായ അംബിക,രജനി, സുനിത.എം, മധുബാല, സതി തുടങ്ങിയവര്‍ അണിനിരന്നു. ആശാ പ്രവര്‍ത്തക രജനിയുടെ ആരോഗ്യ-കവിതാലാപനനവും ഉണ്ടായി. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എ.കെ. ഹരിദാസ് സമ്മാനദാനം നിര്‍വ്വഹിച്ചു.

പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് നിഷാകുമാരി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രശ്മി.ആര്‍. എസ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി.ജി.നിതീഷ്, പി.ലത പാലിയേറ്റീവ് സെക്കന്‍ഡറി നേഴ്‌സ് രഞ്ജുഷ, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് വനിത, ഞആടഗ നേഴ്‌സുമാരായ രൂപശ്രീ, തുളസി, ആശാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ചന്ദ്രന്‍ സ്വാഗതവും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് പി.വി.രേണുക നന്ദിയും പറഞ്ഞു.

KCN

more recommended stories