ഇന്ദ്രാണിക്ക് ബോധം തെളിഞ്ഞു; അപകടനില തരണം ചെയ്‌തെന്ന് ഡോക്ടര്‍മാര്‍

മുംബൈ: ഷീന ബോറ കൊലക്കേസ് പ്രതി ഇന്ദ്രാണി മുഖര്‍ജിയ്ക്ക് ബോധം തെളിഞ്ഞു. ഇന്ദ്രാണി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയവേയാണ് ഇന്ദ്രാണിയെ അമിതമായി ഗുളിക കഴിച്ച് അവശനിലയില്‍ മുംബൈയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ദ്രാണി അപകടനില തരണം ചെയ്തു കഴിഞ്ഞെന്നും സംസാരിച്ചു തുടങ്ങിയിട്ടുണ്ടെന്നും മുംബൈ ജെ ജെ ആസ്പത്രിയിലെ ഡോക്ടര്‍ ടി പി ലഹാനെ പറഞ്ഞു. അവര്‍ വായിലൂടെ വെള്ളം കുടിക്കാന്‍ തുടങ്ങിയതായും ഡോക്ടര്‍ ലഹാനെ അറിയിച്ചു. ഇന്ദ്രാണിയുടെ ആരോഗ്യനില അടുത്ത 24-48 മണിക്കൂര്‍ നേരത്തേക്ക് കൂടി നിരീക്ഷണത്തിലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അമിതമായി ഗുളിക കഴിച്ചതിനെത്തുടര്‍ന്ന് അവശനിലയിലായ ഇന്ദ്രാണിയെ വെള്ളിയാഴ്ചയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.ഇന്ദ്രാണി മുഖര്‍ജിയുടെ അമ്മ കഴിഞ്ഞദിവസം മരിച്ചിരുന്നു. കടുത്ത വിഷാദം പിടികൂടിയ അവര്‍ക്ക് മരുന്നുനല്‍കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചതായി അറിയുന്നു. ഈ മരുന്ന് കൂടിയ അളവില്‍ കഴിച്ചതാകാം പ്രശ്‌നത്തിന് കാരണമെന്നാണ് അനുമാനിക്കുന്നത്. ഇന്ദ്രാണിയുടെ വയറ്റില്‍നിന്നെടുത്ത വസ്തുക്കള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കയാണ്.

മുംബൈ ആസ്ഥാനമായുള്ള ‘നയണ്‍ എക്‌സ് മീഡിയ’യുടെ സ്ഥാപക സി.ഇ.ഒ. ആയ ഇന്ദ്രാണി മകളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആഗസ്ത് 25നാണ് അറസ്റ്റിലായത്. സപ്തംബര്‍ ഏഴുമുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇവരുടെ ഡ്രൈവര്‍ ശ്യാംവര്‍ റായി, മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍. കേസന്വേഷണം മുംബൈ പോലീസില്‍നിന്ന് സി.ബി.ഐ. ഏറ്റെടുത്തത് കഴിഞ്ഞ ദിവസമാണ്.

KCN

more recommended stories