വിധിനിര്‍ണ്ണയം തിങ്കളാഴ്ച

voteജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന 2651 സ്ഥാനാര്‍ത്ഥികളുടെ വിധി തിങ്കളാഴ്ച 9,52,163 വോട്ടര്‍മാര്‍  നിര്‍ണ്ണയിക്കും. ആകെ മത്സരരംഗത്ത് ഉണ്ടായിരുന്നത് 2,653 പേരായിരുന്നു. ഇതില്‍ കുമ്പള ഗ്രാമപഞ്ചായത്തിലെയും മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെയും ഓരോ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞടുക്കപ്പെടുകയുണ്ടായി.

വോട്ടെടുപ്പിന് എല്ലാ വിധ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അറിയിച്ചു. രാവിലെ ഏഴ് മണിക്ക് തുടങ്ങുന്ന വോട്ടെടുപ്പ്  വൈകീട്ട് അഞ്ച് വരെ നീളും. നവംബര്‍ ഏഴിനാണ് വോട്ടെണ്ണലും വിധിപ്രഖ്യാപനവും നടക്കുക.

ഗ്രാമപഞ്ചായത്ത് സ്ഥാപനങ്ങളിലെ ജനപ്രതനിധികളാകാന്‍ 1977 പേരാണ്  മത്സരിക്കുന്നത്.  ഇതില്‍ 1031 പേര്‍ സ്ത്രീകളും 946 പേര്‍  പുരുഷന്‍മാരുമാണ്.  ജില്ലാ പഞ്ചായത്ത് ഡിവിഷനുകളെ പ്രതിനിധീകരിക്കാന്‍  60 പേര്‍  മത്സരരംഗത്തുണ്ട്.  17 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളാണ് ഉളളത്. മത്സരാര്‍ത്ഥികളില്‍ 77 പേര്‍  സ്ത്രീകളും 33 പേര്‍ പുരുഷന്‍മാരുമാണ്. ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 133 സ്ത്രീകളും 127 പുരുഷന്‍മാരും ഉള്‍പ്പെടെ 260 പേര്‍ മത്സരിക്കുന്നു. മുനിസിപ്പാലിറ്റികളിലേക്ക് 354 പേര്‍ മത്സരത്തിനുണ്ട്. ഇവരില്‍ 180 സ്ത്രീകളും 174 പുരുഷന്‍മാരുമുണ്ട്. ജില്ലയില്‍ ആകെയുളള 38 ഗ്രാമപഞ്ചായത്തുകളിലേക്ക് 1977 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ട്. ഇതില്‍ 1031 സ്ത്രീകളും 946 പുരുഷന്‍മാരുമാണുളളത്.

ജില്ലയില്‍   952163  പേരാണ്  വോട്ടര്‍മാരായുളളത്.  ഇതില്‍   ത്രിതല പഞ്ചായത്തുകളില്‍ 406347 പുരുഷന്‍മാരും  429279 സ്ത്രീകളുമുണ്ട്.  മുനിസിപ്പല്‍ പ്രദേശത്ത് 116537 വോട്ടര്‍മാരാണ് ഉളളത് കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍ 18314 പുരുഷന്മാരും 19103 സ്ത്രീകളും ഉള്‍പ്പെടെ 37417 വോട്ടര്‍മാരുണ്ട്. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയില്‍ 49340 വോട്ടര്‍മാരാണുളളത്. 29692 പേര്‍ പുരുഷന്‍മാരും 26648 പേര്‍  സ്ത്രീകളുമാണ്. നീലേശ്വരം മുനിസിപ്പാലിറ്റിയില്‍ 29780 വോട്ടര്‍മാരാണുളളത് ഇതില്‍ 13597 പേര്‍  പുരുഷന്‍മാരും 16183 പേര്‍  സ്ത്രീകളുമാണ്.

മൊത്തം 1403 ബൂത്തുകളാണ് വോട്ടെടുപ്പിനായി ക്രമീകരിച്ചിട്ടുളളത്. 5642 ഉദ്യോഗസ്ഥര്‍ പോളിംഗ് ഡ്യൂട്ടി നിര്‍വ്വഹിക്കാനുണ്ടാവും. അടിയന്തരഘട്ടത്തില്‍ സേവനത്തിനായി 565 പേരെയും നിയോഗിച്ചിട്ടുണ്ട്. ഭാഷാ ന്യൂനപക്ഷപ്രദേശങ്ങളിലായി 406 പോളിംഗ് ബൂത്തുകള്‍ ക്രമീകരിച്ചിട്ടുണ്ട്. എത്തിച്ചേരാന്‍ പ്രയാസമുളളവയായി 23 പോളിംഗ് ബൂത്തുകളാണ് ഉളളത്. ഇവിടങ്ങളിലേക്ക് പ്രത്യേക സൗകര്യങ്ങള്‍ ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം  ഒരുക്കുന്നുണ്ട്. 51 അതീവപ്രശ്‌ന ബാധിത ബുത്തുകളാണ്  ജില്ലയിലുളളത്.  ഇതില്‍  44 എണ്ണത്തില്‍  വെബ്കാസ്റ്റിംഗ് സംവിധാനം ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം  ഏര്‍പ്പെടുത്തുന്നുണ്ട്. ഏഴിടങ്ങളില്‍ വീഡിയോഗ്രാഫി സംവിധാനം ഒരുക്കും. ഇതിനുപുറമെ ഏതെങ്കിലും ബുത്തുകള്‍ പ്രശ്‌നബാധിതമെന്ന് സ്ഥാനാര്‍ത്ഥികള്‍ക്ക് തോന്നുന്ന പക്ഷം അവിടങ്ങളില്‍  സ്വന്തം ചെലവില്‍ വീഡിയോകവറേജ് നടത്താനുളള  സൗകര്യവും  ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം  ഒരുക്കുന്നുണ്ട്.

ജില്ലയില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ക്രസമാധാനപാലനത്തിനായി 3030 അംഗ  സേനയെ വിന്യസിക്കും. ഇതില്‍ ആന്റി നെക്‌സല്‍ സേന, റെയില്‍വേ, വിജിലന്‍സ്, ഫയര്‍ഫോഴ്‌സ് , എക്‌സൈസ്, മോട്ടോര്‍ വെഹിക്കിള്‍സ്, ഫോറസ്റ്റ് തുടങ്ങിയ സേനാ വിഭാഗങ്ങള്‍ ഉള്‍പ്പെടും. 30 അംഗ ആന്റി നെക്‌സല്‍ സേനയെ മലയോരമേഖലകളിലെ ബൂത്തുകളില്‍ വിന്യസിക്കും. 8 ഡിവൈഎസ്പിമാരുടെ 20 പോലീസ് ഇന്‍സ്‌പെടക്ടര്‍മാരും വിവിധ ബൂത്തുകളിലെ മേല്‍നോട്ടം വഹിക്കും. ജില്ലയിലെ പോലീസ് സേനയ്ക്ക് പുറമെ പാലക്കാട് നിന്ന് 950 സേനാംഗങ്ങളെയും മലപ്പുറത്ത് നിന്ന് 500 സേനാംഗങ്ങളെയും ജില്ലയിലെ ഡ്യൂട്ടിക്കായി നിയോഗിക്കും. രണ്ട് കമ്പനി കര്‍ണ്ണാടക പോലീസ് സേനയെയും ജില്ലയിലെ ക്രമസമാധാന പാലനത്തിനായി കൊണ്ടുവരുന്നുണ്ട്.

KCN

more recommended stories