വി.എസിനെതിരെ ഉമ്മന്‍ ചാണ്ടി നല്‍കിയ ഉപഹര്‍ജി കോടതി തള്ളി

srikrishna copyതിരുവനന്തപുരം: തനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കിയ ഉപഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ കോടതിയുടേതാണ് വിധി. മുഖ്യമന്ത്രി നല്‍കിയ മാനനഷ്ടക്കേസ് നിലനില്‍ക്കുന്നുണ്ടോ ഇല്ലയോ എന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി. ആരോപണങ്ങള്‍ തെളിവെടുക്കുന്ന സമയത്ത് പരിശോധിക്കാമെന്ന് പറഞ്ഞ കോടതി, വിഎസിനെ പ്രസ്താവനകളില്‍ നിന്ന് വിലക്കണമെന്ന ആവശ്യം മുഖ്യഹര്‍ജിയില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.

നേരത്തെ, ഇതേ ഹര്‍ജിയില്‍ കോടതി വാദം കേള്‍ക്കവെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ 31 കേസുകളുണ്ടെന്ന പ്രസ്താവനയില്‍ നിന്ന് വി.എസ്.അച്യുതാനന്ദന്‍ പിന്നോക്കം പോയിരുന്നു. ഉമ്മന്‍ ചാണ്ടിക്കെതിരെ എഫ്‌ഐആറോ അഴിമതിക്കേസോ ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് വി.എസ്.അച്യുതാനന്ദന്‍ കോടതിയില്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്കെതിരെ കേസുകളുണ്ടെങ്കില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ വെല്ലുവിളിച്ചപ്പോഴാണ് വിഎസിന്റെ അഭിഭാഷകന്‍ നിലപാട് മാറ്റിയത്. താന്‍ പറയാത്ത കാര്യങ്ങളാണ് ഉമ്മന്‍ ചാണ്ടിയുടെ അഭിഭാഷകന്‍ പറയുന്നത്. തിരഞ്ഞെടുപ്പ് സമയമായതിനാല്‍ തനിക്ക് പ്രതികൂലമായി ഒരു ഉത്തരവുണ്ടായാല്‍ അത് തന്റെ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്നും വിഎസ് കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

ഇന്നലെ നടന്ന വാദത്തിനിടെ ഉമ്മന്‍ചാണ്ടിയുടെയും വിഎസിന്റെയും അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കമുണ്ടായത് കോടതി ഇടപെട്ടാണ് ശാന്തമാക്കിയത്. വിഎസ് സമര്‍പ്പിച്ച രേഖകളില്‍ ആശയക്കുഴപ്പമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഉമ്മന്‍ ചാണ്ടിക്കെതിരെ 31 കേസുകളുടെ പട്ടിക കഴിഞ്ഞ ദിവസം വിഎസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അതെല്ലാം അസത്യമാണെന്നും തനിക്കെതിരെ ഒരു കേസ് പോലുമില്ലെന്നും ഇന്നലെ ഉമ്മന്‍ ചാണ്ടി അധിക സത്യവാങ്മൂലം നല്‍കിയിരുന്നു.

സത്യവിരുദ്ധവും ആധികാരിക രേഖകളുടെ പിന്‍ബലമില്ലാത്തതുമായ വിഎസിന്റെ പരസ്യ പ്രസ്താവന വിലക്കണമെന്ന് മുഖ്യമന്ത്രിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ ഇന്നലെ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. മന്ത്രിമാരുടെ പേരില്‍ 136 അഴിമതി കേസുകള്‍ സുപ്രീം കോടതിയിലുണ്ടെന്ന് ആദ്യം പറഞ്ഞ വിഎസ് പിന്നീട് ഉമ്മന്‍ ചാണ്ടിക്കെതിരെ 31 കേസുകള്‍ വിവിധ കോടതികളില്‍ ഉണ്ടെന്നു പറഞ്ഞു. ഇപ്പോള്‍ ഹാജാരാക്കിയ പട്ടികയില്‍ ഒന്നില്‍ പോലും ഉമ്മന്‍ ചാണ്ടി പ്രതിയല്ല. പട്ടികയില്‍ ഒരേ കേസ് നമ്പര്‍ ആവര്‍ത്തിക്കുകയാണെന്നും അഭിഭാഷകന്‍ ഇന്നലെ കോടതിയെ അറിയിച്ചു.

 

KCN

more recommended stories