വാശിപിടിച്ച് ഡിജിപിയായി തുടരാനില്ലെന്ന് ടി.പി സെന്‍കുമാര്‍

Gold king copyതിരുവനന്തപുരം: പൊലീസ് തലപ്പത്തെ അഴിച്ചുപണിയില്‍ പരസ്യമായി അതൃപ്തി അറിയിച്ച് ടി പി സെന്‍കുമാര്‍ രംഗത്ത്. വാശിപിടിച്ച് ഡിജിപിയായി തുടരാനില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഡിജിപി പദവിയില്‍ നിന്നും മാറ്റിയെന്ന ഉത്തരവ് തനിക്ക് ലഭിച്ചിട്ടില്ല. തനിക്ക് പോരായ്മകളുണ്ടെങ്കില്‍ തന്നോട് നേരിട്ടു പറയാമായിരുന്നു. മാന്യമായി ഇക്കാര്യം അറിയിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ തീരുമാനത്തില്‍ നിയമവിരുദ്ധമായ പലതുമുണ്ട്. സുപ്രീംകോടതി ഉത്തരവിന്റെ ലംഘനവും നടന്നിട്ടുണ്ട്. തനിക്ക് തന്റേതായ ആദര്‍ശങ്ങളുണ്ടെന്നും അത് ഒരിടത്തും ബലികഴിച്ചിട്ടില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു. ലോക്‌നാഥ് ബെഹ്‌റയെ വേണ്ടവര്‍ ബെഹ്‌റയെ നിയമിക്കാം. ലോക്‌നാഥ് ബെഹ്‌റയല്ല ടി പി സെന്‍കുമാര്‍. തീരുമാനത്തിനെതിരെ നിയമപരമായി മുന്നോട്ട് പോയേക്കാമെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.

നേരത്തെ ഫെയ്‌സ്ബുക്കിലൂടെ സെന്‍കുമാര്‍ പദവി മാറ്റത്തിനെതിരെ പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു. ഡിജിപി പദവി ഒഴിയുന്നത് പൂര്‍ണ സംതൃപ്തിയോടെയെന്നായിരുന്നു ടിപി സെന്‍കുമാര്‍ പോസ്റ്റില്‍ കുറിച്ചത്. സ്ഥാനമാനങ്ങള്‍ക്കായി ആരുടെ പിന്നാലെയും പോയിട്ടില്ലെന്നും ആര്‍ക്ക് മുന്നിലും നട്ടെല്ല് വളച്ചിട്ടില്ലെന്നും ടിപി സെന്‍കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇതൊരുപക്ഷെ ഡിജിപി എന്ന നിലയിലുള്ള തന്റെ അവസാന ഫെയ്‌സ്ബുക്ക് പോസ്റ്റായിരിക്കും എന്ന് സൂചിപ്പിച്ചാണ് സെന്‍കുമാര്‍ കുറിപ്പ് ആരംഭിക്കുന്നത്. താന്‍ സര്‍വ്വീസില്‍ പ്രവേശിച്ചിട്ട് 35 വര്‍ഷമായി. ഇതുവരെയും സ്ഥാനമാനങ്ങള്‍ക്കായി ആരുടെ പിന്നാലെയും ശുപാര്‍ശയുമായി ചെന്നിട്ടില്ല. ആരേയും പ്രീതിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. വഴിവിട്ട ഇടപെടലുകള്‍ അവസാനം വരെയും എതിര്‍ത്തു. സത്യസന്ധതയും നീതിയും എപ്പോഴും മുറുകെപ്പിടിച്ചിരുന്നു. ഒരു കീഴുദ്യോഗസ്ഥനോടും നിയമവിരുദ്ധമായി ഒന്നും ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഉത്തമബോധ്യമുണ്ടെന്നും ടിപി സെന്‍കുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

 

KCN

more recommended stories