ട്രോളിംഗ് നിരോധനം ജൂണ്‍ 14 മുതല്‍ ജൂലൈ 31 വരെ

newsicon

കാസര്‍കോട് :   സംസ്ഥാനത്ത് 25 വര്‍ഷം മുമ്പ് ആരംഭിച്ച ട്രോളിംഗ് നിരോധനം ഈ വര്‍ഷം ജൂണ്‍ 14 അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 വരെയായിരിക്കുമെന്ന് ഫിഷറീസ് -തുറമുഖ മന്ത്രി കെ. ബാബു അറിയിച്ചു.  കളക്ടര്‍  ഉദ്യോഗസ്ഥ- സര്‍വ്വകക്ഷി യോഗം വിളിച്ചു ചേര്‍ത്ത് ട്രോളിംഗ് നിരോധനം നടപ്പാക്കും. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ മെയ് 15 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ട്രോളിംഗ് നിരോധന സമയത്ത്  കടല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും കടല്‍ പട്രോളിംഗിനുമായി  സ്വകാര്യ ബോട്ടുകള്‍ വാടയ്‌ക്കെടുക്കുന്നതിന് അനുമതി നല്‍കും.
ട്രോളിംഗ് നിരോധന കാലയളവില്‍ തൊഴില്‍ നഷ്ടപ്പെടുന്ന ബോട്ട് ജീവനക്കാര്‍ക്കും അനുബന്ധ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും സൗജന്യ റേഷന്‍ നല്‍കുന്നതിന് ഈ വര്‍ഷം 20 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. പരിശീലനം പൂര്‍ത്തിയാക്കിയ കടല്‍ സുരക്ഷാ സേനാംഗങ്ങളെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തും. കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പട്രോളിംഗിനും ആവശ്യമായ തുക അനുവദിച്ചിട്ടുണ്ട്. അന്യസംസ്ഥാന ബോട്ടുകള്‍ ട്രോളിംഗ് നിരോധനം തുടങ്ങുന്നതിനുമുമ്പേ കേരളതീരം വിട്ടുപോകുന്നതിന് നിര്‍ദ്ദേശം നല്‍കും. ഫിഷറീസ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ ,ഫിഷറീസ് ഡയറക്ടര്‍ മിനി ആന്റണി, പോലീസ്, ഫിഷറീസ്, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍  സെക്രട്ടറിയേറ്റ് ദര്‍ബാര്‍ ഹാളില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തു.

KCN