ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണെ ബി ജെ പി ഉപരോധിച്ചു

nagrasabha-copyകാസര്‍കോട്: ഭവന പുനരുദ്ധാരണ പ്രവര്‍ത്തിയില്‍ അഴിമതി നടത്തിയെന്നാരോപിച്ച് കാസര്‍കോട് നഗരസഭാ ഭരണസമിതിക്കെതിരെ പ്രതിഷേധവുമായി മുന്നോട്ടുപോകുന്ന ബിജെപി കൗണ്‍സിലര്‍മാര്‍ ചൊവ്വാഴ്ച ഉച്ചയോടെ നടന്ന സ്റ്റാന്‍ഡിംഗ് കമ്മിറ്റിയോഗം അലങ്കോലപ്പെടുത്തി.

യോഗം നടന്നുകൊണ്ടിരിക്കെ മുദ്രാവാക്യം വിളികളുമായി സ്ത്രീകള്‍ അടക്കമുള്ള ബി ജെ പി കൗണ്‍സിലര്‍മാര്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നജ്മുന്നീസയെ തടഞ്ഞു. നജ്മുന്നീസ രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മുദ്യാവാക്യം വിളി തുടര്‍ന്ന ബി ജെ പി കൗണ്‍സിലര്‍മാര്‍ ചെയര്‍പേഴ്‌സണെ വളയുകയും ഉപരോധിക്കുകയും ചെയ്തു.

ഭരണപക്ഷത്തെ സ്ത്രീകള്‍ അടക്കമുള്ള കൗണ്‍സിലര്‍മാര്‍ ഇതിനെ ചോദ്യം ചെയ്ത് രംഗത്തുവന്നതോടെ ഇരുവിഭാഗങ്ങളും തമ്മില്‍ കയ്യാങ്കളിയും ബഹളവും ഉടലെടുത്തു. ഇതോടെ പ്രശ്‌നം സംഘര്‍ഷത്തിലേക്ക് വഴിമാറി. ഭരണപ്രതിപക്ഷ അംഗങ്ങല്‍ തമ്മില്‍ ഉന്തും തള്ളും നടക്കുന്നതിനിടെ വിവരമറിഞ്ഞ് പോലീസ് യോഗസ്ഥലത്തെത്തുകയും സമരക്കാരെ ബലംപ്രയോഗിച്ച് നീക്കം ചെയ്യുകയുമായിരുന്നു.

നഗരസഭയുടെ ഭവന പുനരുദ്ധാരണ പ്രവര്‍ത്തിയില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നജ്മുന്നീസ അഴിമതി നടത്തിയെന്നാരോപിച്ച് ബി ജെ പി സമരപരിപാടികള്‍ നടത്തിവരികയാണ്. ഒരാഴ്ച മുമ്പ് നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ ബി ജെ പി പ്രവര്‍ത്തകര്‍ പിറ്റേദിവസം നടന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം സൃഷ്ടിക്കുകയും നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിമിനെ ഉപരോധിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് കൗണ്‍സില്‍ യോഗം പാതിവഴിയില്‍ നിര്‍ത്തിവെക്കുകയാണുണ്ടായത്.

KCN

more recommended stories