കേരളം നിന്നുകത്തും; വേനല്‍മഴ ഏപ്രിലോടുകൂടി മാത്രം

sathyanarayana copy

തിരുവനന്തപുരം: ചുട്ടുപഴുത്തുതുടങ്ങിയ കേരളത്തിന് വീണ്ടും മുന്നറിയിപ്പുമായി സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രം. മാര്‍ച്ച് ആദ്യവാരം മുതല്‍ ലഭിക്കേണ്ട വേനല്‍മഴ ഇത്തവണ ഏപ്രിലോടുകൂടി മാത്രമേ ലഭിക്കൂവെന്നും ഉയര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ക്കടക്കം കുടിവെള്ളമത്തെിക്കാനുള്ള നടപടികള്‍ അടിയന്തരമായി ആരംഭിക്കണമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം സംസ്ഥാന സര്‍ക്കാറിന് മുന്നറിയിപ്പുനല്‍കി. മാര്‍ച്ച് ആദ്യവാരം ചെറിയതോതില്‍ മഴ ലഭിക്കാമെങ്കിലും അതുകൊണ്ട് ഒരു ഗുണവുമുണ്ടാകില്ല. ഏപ്രില്‍ രണ്ടാംവാരത്തോടുകൂടി പെയ്യുന്ന മഴയായിരിക്കും കേരളത്തിന്റെ ദാഹശമിനി -സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ എസ്. സുദേവന്‍ പറഞ്ഞു.

എന്നാല്‍, കാലാവസ്ഥവ്യതിയാനം, പരിസ്ഥിതിമലിനീകരണം, ആഗോളതാപനം എന്നിവ രൂക്ഷമായ ഘട്ടത്തില്‍ വേനല്‍മഴയില്‍ കൂടുതല്‍ പ്രതീക്ഷവേണ്ടെന്ന നിലപാടിലാണ് അധികൃതര്‍. കഴിഞ്ഞവര്‍ഷം മാര്‍ച്ച് ഒന്നുമുതല്‍ മേയ് 31വരെയുള്ള പ്രീ-മണ്‍സൂണ്‍ സീസണില്‍ 18 ശതമാനം വേനല്‍മഴയുടെ കുറവാണ് കേരളത്തിലുണ്ടായത്. 379.9 മി.മീ പ്രതീക്ഷിച്ചിടത്ത് കിട്ടിയത് 313 മി.മീ മാത്രം. അന്ന് തിരുവനന്തപുരം ഒഴിച്ച് മറ്റ് ജില്ലകളിലെല്ലാം തന്നെ പ്രതീക്ഷിച്ചതിലും കുറഞ്ഞമഴയാണ് കിട്ടിയത്. ഇത്തവണ വേനല്‍മഴയുടെ കുറവ് 30 ശതമാനം വരെയെങ്കിലും എത്തുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ കരുതുന്നു. 2016ല്‍ മഴയുടെ അളവില്‍ ഉണ്ടായ വന്‍ കുറവാണ് അധികൃതരെ ഇത്തരത്തില്‍ ചിന്തിപ്പിക്കുന്നത്.
ഈവര്‍ഷം ജനുവരി ഒന്നുമുതല്‍ ഫെബ്രുവരി 22 വരെ സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുകളനുസരിച്ച് 33 ശതമാനം മഴയുടെ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഇതേസമയത്ത് 21 ശതമാനമായിരുന്നു മഴയുടെ കുറവ്. 2016 ജൂണ്‍ ഒന്നുമുതല്‍ സെപ്റ്റംബര്‍ 30 വരെ ലഭിക്കുന്ന ഇടവപ്പാതിയില്‍ 34 ശതമാനം മഴയുടെ കുറവാണ് സംസ്ഥാനത്തുണ്ടായത്. കേരളത്തിന്റെ ജലസമ്പത്തിന്റെ നല്ലൊരുശതമാനവും സംഭാവനചെയ്യുന്ന തുലാവര്‍ഷത്തില്‍ (വടക്ക് കിഴക്കന്‍ മണ്‍സൂണ്‍) 62 ശതമാനം മഴ കുറഞ്ഞതോടുകൂടിയാണ് കേരളം കൊടിയ വരള്‍ച്ചയെ അഭിമുഖീകരിക്കുന്നത്. സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുകള്‍ അനുസരിച്ച് ഞായറാഴ്ച പാലക്കാടാണ് (37.8 ഡിഗ്രി ) ഏറ്റവുംകൂടുതല്‍ ചൂട് അനുഭവപ്പെട്ടത്. 21.5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയ കൊല്ലം ജില്ലയിലെ പുനലൂരാണ് ഏറ്റവുംകുറഞ്ഞ രാത്രികാലചൂട്.

 

KCN

more recommended stories