യാത്ര വൈകിപ്പിക്കുന്നവരില്‍ നിന്ന് 15 ലക്ഷം വരെ പിഴ ഈടാക്കും:എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: വി.ഐ.പി ആയാലും സാധാരണക്കാരനായാലും വിമാനയാത്ര വൈകിപ്പിക്കാന്‍ ശ്രമിച്ചാല്‍ ഇനി കനത്ത പിഴ നല്‍കേണ്ടിവരും. കഴിഞ്ഞ ചില സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യയാണ് വിമാനയാത്ര തടസപ്പെടുത്തുന്ന യാത്രക്കാരില്‍ നിന്ന് അഞ്ച് ലക്ഷം മുതല്‍ പതിനഞ്ച് ലക്ഷം വരെ പിഴ ഈടാക്കാന്‍ ഒരുങ്ങുന്നത്.

ജീവനക്കാര്‍ക്കെതിരെയും മറ്റുമുള്ള യാത്രക്കാരുടെ അനിയന്ത്രിത പ്രതിഷേധം ജീവനക്കാര്‍ക്കും കമ്പനിക്കും ദുഷ്‌പേരുണ്ടാക്കിയിരുന്നു. ഇതാണ് കടുത്ത നടപടിയുമായി മുന്നോട്ടുപോകാന്‍ എയര്‍ ഇന്ത്യക്ക് പ്രേരണയായിരിക്കുന്നത്.

യാത്രക്കാരുടെ അനാവശ്യ ഇടപെടല്‍ മൂലം ഒരു മണിക്കൂര്‍ വരെ രിമാനം വൈകിയാല്‍ അഞ്ച് ലക്ഷം പിഴയൊടുക്കേണ്ടി വരും. ഒരു മണിക്കൂര്‍ മുതല്‍ രണ്ട് മണിക്കൂര്‍ വരെയാണെങ്കില്‍ പത്ത് ലക്ഷമാണ് പിഴ. രണ്ട് മണിക്കൂറില്‍ അധികം വൈകുകയാണെങ്കില്‍ പതിനഞ്ച് ലക്ഷം രൂപയും പിഴ നല്‍കേണ്ടിവരും.

ബിസിനസ് ക്ലാസ് ടിക്കറ്റ് നല്‍കാത്തതിനാല്‍ കഴിഞ്ഞമാസം എയര്‍ ഇന്ത്യ ജീവനക്കാരനെ ശിവസേന എം.പി രവീന്ദ്രഗെയ്ക്ക്‌വാദ് മുഖത്ത് ചെരിപ്പ് കൊണ്ടടിച്ചത് ഏറെ വിവാദമായിരുന്നു. സമാന സംഭവം വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം.പിയില്‍ നിന്നും എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് അനുഭവിക്കേണ്ടി വന്നിരുന്നു.

ഇത് യാത്ര വൈകുന്നതിനും മറ്റും കാരണമാവുകയും എയര്‍ഇന്ത്യയ്ക്ക് മേല്‍ മറ്റുയാത്രക്കാര്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടാനും കാരണമാക്കിയിരുന്നു. ഇങ്ങനെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് വിമാനയാത്ര തടസ്സപ്പെടുത്തുന്ന യാത്രക്കാര്‍ക്ക് വലിയ പിഴ ചുമത്താന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്.

KCN

more recommended stories