നവവധുവിന്റെ മരണം; ആത്മഹത്യാകുറിപ്പ് പോലീസിന് ലഭിച്ചു

കാഞ്ഞങ്ങാട്: നാലുമാസം മുമ്പ് വിവാഹിതയായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ യുവതി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പ് പോലീസിന് കിടപ്പ് മുറിയില്‍ നിന്നും കിട്ടി. മുള്ളേരിയ കെട്ടും കുഴിയിലെ കൃഷ്ണന്‍-ബേബി ദമ്പതികളുടെ മകളും ഗള്‍ഫുകാരനായ വെള്ളിക്കോത്തെ വിപിന്‍ദാസിന്റെ ഭാര്യയുമായ തോതി(19)യെയാണ് ബുധനാഴ്ച രാവിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ഡിഗ്രിക്ക് പഠിക്കുന്ന തോതി മുള്ളേരിയയിലെ സ്വന്തം വീട്ടില്‍ നിന്നും ചൊവ്വാഴ്ച വൈകുന്നേരം ഭര്‍തൃവീട്ടില്‍ തിരിച്ചെത്തിയതായിരുന്നു. ഭര്‍ത്താവ് വിപിന്‍ദാസ് ഒരുമാസം മുമ്പാണ് ഗള്‍ഫിലേക്ക് പോയത്. എന്റെ മരണത്തിന് കാരണം വിപിനേട്ടനാന്നെന്ന് ഒരു നോട്ട് ബുക്കില്‍ തോതി ആത്മഹത്യാ കുറിപ്പ് എഴുതി വെച്ചിരുന്നു.

മരിക്കുന്നതിന് മുമ്പ് തോതി ഗള്‍ഫിലുള്ള വിപിനുമായി ഫോണില്‍ സംസാരിച്ചിരുന്നതായും പോലീസ് സംശയിക്കുന്നു. കിടപ്പ് മുറിയില്‍ നിന്നും ട്യൂബ് രൂപത്തിലുള്ള എലിവിഷവും പോലീസ് കണ്ടെടുത്തിട്ടുണ്ട്. തൂങ്ങി മരിക്കുന്നതിന് മുമ്പ് തോതി എലിവിഷം കഴിച്ച് മരിക്കാന്‍ ശ്രമിച്ചിരുന്നതായാണ് സംശയിക്കുന്നത് . ട്യൂബില്‍ നിന്നും കുറച്ച് എലിവിഷം കഴിക്കാന്‍ നോക്കിയിരുന്നുവെങ്കിലും വിഷത്തിന്റെ കാഠിന്യം കാരണം കഴിക്കാന്‍ കഴിയാത്തത് കൊണ്ട് യുവതി തൂങ്ങി മരിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് സംശയം.

പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തിയ വിദഗ്ദ പോസ്റ്റ്മോര്‍ട്ടത്തില്‍ തോതിയുടേത് തൂങ്ങി മരണമാണെന്ന് വ്യക്തമായിട്ടുണ്ട്. യുവതിയുടെ മരണകാരണം പോലീസ് അന്വേഷിച്ചുവരികയാണ്. ഹൊസ്ദുര്‍ഗ് എസ്ഐ സന്തോഷ്, സിഐ സി കെ സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

മരിച്ചതോതിക്ക് ഒരു സഹോദരിയുണ്ട്. വിദഗ്ദ്ധ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത് സംസ്‌ക്കരിച്ചു. ഫോണ്‍ കോള്‍ സംബന്ധിച്ച് പോലീസ് സൈബര്‍ സെല്ലിന്റെ സഹായ അന്വേഷണം നടത്തി വരുന്നു.

KCN

more recommended stories