നഴ്സുമാരുടെ സമരം ; കലക്ടര്‍ അടിയന്തിര യോഗം വിളിച്ചു

കാസര്‍കോട്: മിനിമം വേതനം സംബന്ധിച്ച് സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച സമരം കാസകോട് ജില്ലയില്‍ ഒരാഴ്ച പിന്നിട്ടു. ജില്ലയിലെ സ്വകാര്യ-സഹകരണ മേഖലയിലെ പതിനൊന്നോളം ആശുപത്രികളിലെ നഴ്സുമാരാണ് സമരം നടത്തുന്നത്. ആശുപത്രികള്‍ക്ക് മുന്നില്‍ പന്തല്‍ കെട്ടിയാണ് സമരം.

നഴ്സുമാരുടെ മറ്റ് സംഘടനകള്‍ ചര്‍ച്ചക്ക് തയ്യാറാവുകയും തുടര്‍ന്ന് സമരം താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തെങ്കിലും പ്രശ്നത്തിന് പരിഹാരമുണ്ടാകുന്നതുവരെ സമരം തുടരാനാണ് ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ നഴ്സുമാരുടെ അനിശ്ചിതകാല സമരത്തെക്കുറിച്ച് ചര്‍ച്ച നടത്തുന്നതിനായി തിങ്കളാഴ്ച ജില്ലാ കലക്ടര്‍ അടിയന്തിര യോഗം വിളിച്ചു. കലക്ടറുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്ന് പ്രശ്ന പരിഹാരത്തിനായി ചര്‍ച്ച നടത്തും. ആശുപത്രി മാനേജ്മെന്റ് പ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ഐഎന്‍എ പ്രതിനിധികള്‍ എന്നിവര്‍ അടക്കമുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

അതിനിടെ പണിമുടക്ക് തുടരുന്ന നഴ്സുമാരെ പിന്തിരിപ്പിക്കാന്‍ സിഐടിയു പ്രവര്‍ത്തകര്‍ സമരപ്പന്തലുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്യുന്നുണ്ട്. ന്യായമായ സമരത്തോട് മാത്രമേ യോജിക്കാന്‍ കഴിയുകയുള്ളൂവെന്ന തലവാചകത്തോടുകൂടിയ ലഘുലേഖയാണ് സിഐടിയു പ്രവര്‍ത്തകര്‍ സമര പന്തലുകളില്‍ വിതരണം ചെയ്യുന്നത്. കേരളത്തില്‍ സ്വകാര്യ ആശുപത്രി മേഖലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേജസ് നട്പ്പിലാക്കുന്നതിന് നിയമപരമായ മാനദണ്ഡമുണ്ട്. സമ്മര്‍ദ്ദ തന്ത്രങ്ങളുണ്ടാക്കി നേടാന്‍ കഴിയുന്നതല്ല മിനിമം വേജസ് കമ്മിറ്റിയിലെ ശമ്പള പരിഷ്‌കരണം എന്ന ആമുഖത്തോടെയാണ് ലഘുലേഖ തുടങ്ങുന്നത്.

ശമ്പള പരിഷ്‌കരണ കമ്മിറ്റിയില്‍ ശക്തമായ അഭിപ്രായങ്ങളൊന്നും പറയാതെ എല്ലാ നഴ്സുമാരെയും തെരുവിലേക്ക് വലിച്ചിഴക്കുന്നത് ശരിയല്ലെന്നാണ് രണ്ട് പേജുകളിലായുള്ള കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നത്. ശമ്പള പരിഷ്‌കരണം സംബന്ധിച്ച് ഉചിതമായ തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. ഈ തീരുമാനത്തെ വെല്ലുവിളിച്ചു കൊണ്ട് ഒരു വിഭാഗം നടത്തുന്ന സമരം കേരളത്തിന്റെ മനഃസാക്ഷിയെ വെല്ലുവിളിക്കുന്നതാണെന്നാണ് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ എംപ്ലോയീസ് ഫെഡറേഷന്‍ (സിഐടിയു) ജനറല്‍ സെക്രട്ടറി എ.മാധവന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ലഘുലേഖയില്‍ വ്യക്തമാക്കി.

നഴ്സുമാരുടെ സമരം തുടരുന്നത് സ്വകാര്യ ആശുപത്രികളെ പ്രതിസന്ധിയിലാക്കിയപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ തിരക്ക് വര്‍ധിക്കുകയാണ്. ജില്ലാ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും കട്ടിലുകള്‍ ഒഴിവില്ലാത്തതിനാല്‍ രോഗികളെ തറയില്‍പോലും കിടത്തുന്നുണ്ട്.

KCN

more recommended stories