കടല്‍ക്ഷോഭം രൂക്ഷം; തീരദേശം വറുതിയില്‍

കാസര്‍കോട്: കടല്‍ ക്ഷോഭം നില നില്‍ക്കുന്നതിനാല്‍ തീരദേശ മേഖലയില്‍ വറുതി രൂക്ഷം. കടലാക്രമണമുള്ളതിനാല്‍ മത്സ്യബന്ധനം നടത്താനാകാതെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ വിഷമവൃത്തത്തിലാണ്. ഇതോടെ മത്സ്യവില്‍പനയിലും ഗണ്യമായ കുറവ് വന്നു.
മത്സ്യക്ഷാമം കാരണം മാര്‍ക്കറ്റുകളില്‍ വലുതും ചെറുതുമായ മീനുകള്‍ക്ക് തീവിലയാണ്. കര്‍ക്കിടകം പിറന്ന് കാലവര്‍ഷത്തിന് ശക്തി പ്രാപിച്ചതോടെ മത്സ്യത്തൊഴിലാളികള്‍ക്ക് ഒരുവിധത്തിലും കടലില്‍ ഇറങ്ങാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. മത്സ്യമാര്‍ക്കറ്റുകളില്‍ അടുത്തകാലം വരെ നിറഞ്ഞുനിന്നിരുന്ന ഒമാന്‍ മത്തിയുടെ വരവ് കുറഞ്ഞത് വില കൂടാന്‍ ഒരു കാരണമാണ്. ചോമ്പാല്‍, കൊയിലാണ്ടി എന്നിവടങ്ങളില്‍ നിന്ന് ജില്ലയിലെ മാര്‍ക്കറ്റുകളില്‍ കുറഞ്ഞ അളവില്‍ മത്തി എത്തുന്നുണ്ടെങ്കിലും 200 രൂപയാണ് ഒരു കിലോ മത്തിയുടെ വില.

കടല്‍ മത്സ്യം ഏറെകുറഞ്ഞതോടെ പുഴമത്സ്യങ്ങളാണ് ഏറെയും വില്‍ക്കുന്നത്. എന്നാല്‍ ഇവയുടെ വില സാധാരണക്കാരെ സംബന്ധിച്ചിടത്തോളം താങ്ങാനാകാത്തതാണ്. കിലോക്രമത്തില്‍ കൊളോന്‍-700, ചെമ്പല്ലി-600, നോങ്ങോല്‍-600, കരിമാന്‍-550, തിരുത-450, കൊത്തന്‍-450, മാലാന്‍-300 എന്നിങ്ങനെയാണ് വില. കഴിഞ്ഞ രണ്ട്ദിവസത്തെക്കാളും 50 മുതല്‍ 100 രൂപ വരെയാണ് ഒരു കിലോ പുഴ മത്സ്യത്തിന് വര്‍ദ്ധനവുണ്ടായത്. ജില്ലയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങളായ കാസര്‍കോട്, മഞ്ചേശ്വരം, പള്ളിക്കര, കാഞ്ഞങ്ങാട് കടപ്പുറം എന്നിവിടങ്ങളില്‍ നിന്നുള്ള ഒരു വള്ളം പോലും കടല്‍ ക്ഷോഭത്തെത്തുടര്‍ന്ന് കടലില്‍ ഇറങ്ങുന്നില്ല. മടക്കര മത്സ്യബന്ധന തുറമുഖത്തും മത്സ്യബന്ധനം നടക്കുന്നില്ല.

KCN

more recommended stories