ബാങ്ക് ഓഹരികളെ കൈവിട്ട് വിദേശ നിക്ഷേപകര്‍, മാര്‍ച്ചില്‍ പോയത് 60,000 കോടി

ബാങ്ക് ഓഹരികളെ കൈവിട്ട് വിദേശ നിക്ഷേപകര്‍, മാര്‍ച്ചില്‍ പോയത് 60,000 കോടി

വിദേശ നിക്ഷേപകര്‍ ഏകദേശം 60,655 കോടി രൂപയുടെ ബാങ്ക് ഓഹരികളാണ് മാര്‍ച്ചില്‍ വിറ്റൊഴിഞ്ഞത്.ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കപ്പെട്ട ഓരോ രണ്ട് ഡോളറിലും ഒന്ന് ബാങ്കിംഗ് അല്ലെങ്കില്‍ സാമ്പത്തിക മേഖലയില്‍ നിന്നുള്ളതായിരുന്നു. അതായത്, വിദേശികള്‍ വിറ്റഴിച്ച ഓഹരികളില്‍ പകുതിയും ബാങ്ക് ഓഹരികളായിരുന്നു.മാര്‍ച്ച് മാസത്തില്‍ ബാങ്ക് ഓഹരികളുടെ സൂചികയായ നിഫ്റ്റി ബാങ്ക് 17% ഇടിഞ്ഞു. ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് പൊതുമേഖലാ ബാങ്കുകള്‍ക്കാണ്. ഇവയുടെ മൂല്യം ഏകദേശം 20% ഓളം ഇടിഞ്ഞു. ഫിനാന്‍ഷ്യല്‍ സര്‍വീസ് മേഖല 15.6% ഇടിഞ്ഞപ്പോള്‍, മൊത്തത്തിലുള്ള ഓഹരി വിപണി 11% ലധികം തകര്‍ന്നു.

നിക്ഷേപകര്‍ക്കുള്ള അവസരം

വിദേശികള്‍ വിറ്റൊഴിഞ്ഞതോടെ ബാങ്ക് ഓഹരികളുടെ വില കുറഞ്ഞു. എന്നാല്‍, ബാങ്ക് ഓഹരികളുടെ ഇപ്പോഴത്തെ വില ആകര്‍ഷകമാണെന്നും ദീര്‍ഘകാല നിക്ഷേപം ആഗ്രഹിക്കുന്നവര്‍ക്ക് ഓഹരികള്‍ വാങ്ങാന്‍ പറ്റിയ സമയമാണിതെന്നും വിപണി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.ബാങ്കിംഗ് മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ജെഫറീസ് നിര്‍ദ്ദേശിക്കുന്നു. എസ് ബി ഐ , എച്ച് ഡി എഫ് സി ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നീ ബാങ്കുകളിലെ തങ്ങളുടെ നിക്ഷേപം അവര്‍ 3 ശതമാനം വര്‍ദ്ധിപ്പിച്ചു.കോവിഡ് കാലത്തെ അത്രയും കുറഞ്ഞ വിലയിലാണ് ഇപ്പോള്‍ ബാങ്ക് ഓഹരികള്‍ ലഭിക്കുന്നത് എന്ന കാരണമാണ് ഇതിന് പിന്നില്‍.ലാഭവിഹിതത്തില്‍ വലിയ കുറവുണ്ടാകാന്‍ സാധ്യതയില്ലെന്നും സര്‍ക്കാരിന്റെ പിന്തുണ ഉണ്ടാകുമെന്നും കരുതുന്നതിനാല്‍ ഇനി അങ്ങോട്ട് ബാങ്ക് ഓഹരികള്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു.

വിദേശ നിക്ഷേപകര്‍ വിറ്റതും വാങ്ങിയതും

വിദേശ നിക്ഷേപകര്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച മേഖലകള്‍ ഓട്ടോമൊബൈല്‍ 12,498 കോടി രൂപ, കണ്‍സ്ട്രക്ഷന്‍ 9,154 കോടി രൂപ, ടെലികോം 5,603 കോടി രൂപ,എഫ് എം സി ജി 5,419 കോടി രൂപ എന്നിങ്ങനെയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ മാറ്റങ്ങള്‍ ഐടി കമ്പനികളെ ബാധിക്കുമെന്ന് പേടിയുണ്ടായിട്ടും, ഈ മേഖലയില്‍ വലിയ വിറ്റഴിക്കല്‍ ഉണ്ടായില്ല.

ഈ തകര്‍ച്ചയ്ക്കിടയിലും വിദേശികള്‍ ക്യാപിറ്റല്‍ ഗുഡ്സ് മേഖലയില്‍ പണം നിക്ഷേപിച്ചു. ഏകദേശം 3,118 കോടി രൂപയുടെ ഓഹരികള്‍ അവര്‍ വാങ്ങി.

Scroll to Top