രാജ്യാന്തര എണ്ണക്കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ OPECല്‍ നിന്ന് യുഎഇ പിന്മാറി

രാജ്യാന്തര എണ്ണക്കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ OPECല്‍ നിന്ന് യുഎഇ പിന്മാറി

ദുബായ്: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ രാജ്യാന്തര എണ്ണക്കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് (OPEC- Petroleum Exporting Countries), ഒപെക് പ്ലസ് (OPEC+) നിന്ന് പിന്മാറുമെന്ന് പ്രഖ്യാപിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ). ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച നിര്‍ണ്ണായക പ്രഖ്യാപനം ഉണ്ടായത്. മെയ് ഒന്ന് മുതല്‍ പിന്മാറ്റം പ്രാബല്യത്തില്‍ വരുമെന്നാണ് വിവരം. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള എണ്ണ ഉല്‍പ്പാദന ഗ്രൂപ്പിന് യുഎഇയുടെ നീക്കം വെല്ലുവിളി ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്.

പശ്ചിമേഷ്യന്‍ സംഘര്‍ഷം, ഉല്‍പ്പാദന ക്വാട്ട തുടങ്ങിയ വിഷയങ്ങളില്‍ ഒപെക് അംഗങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന ആഭ്യന്തര തര്‍ക്കങ്ങളാണ് യുഎഇയെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണക്കടത്തിന് ഇറാന്‍ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍, യുഎസ് തങ്ങളെ വേണ്ടത്ര സംരക്ഷിക്കുന്നില്ലെന്ന് യുഎഇ നേരത്തെ വിമര്‍ശിച്ചിരുന്നു.

ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലുള്ള രാഷ്ട്രീയവും സൈനികവുമായ ഐക്യം ചരിത്രത്തിലെ ഏറ്റവും ദുര്‍ബലമായ അവസ്ഥയിലാണെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അന്‍വര്‍ ഗര്‍ഗാഷ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഉയര്‍ന്ന എണ്ണവില ഈടാക്കി ഒപെക് രാജ്യങ്ങള്‍ ലോകത്തെ കൊള്ളയടിക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും അഭിപ്രായപ്പെട്ടിരുന്നു. ഇതിനിടയിലാണ് യുഎഇ ഒപെകില്‍ നിന്ന പിന്മാറുന്നത്. ഒപെക്കിലെ രണ്ടാമത്തെ വലിയ ഉല്‍പ്പാദകരായ യുഎഇയുടെ പിന്മാറ്റം വലിയ തിരിച്ചടിയാണ്. ഇത് ആഗോള സമ്പദ്വ്യവസ്ഥയിലും ഊര്‍ജ്ജ വിപണിയിലും വലിയ അനിശ്ചിതത്വങ്ങള്‍ക്ക് വഴിവെച്ചേക്കാം.

Scroll to Top