പ്രവാസികള്‍ക്ക് തിരിച്ചടി; ?ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഇനിയും ഉയര്‍ന്നേക്കും

പ്രവാസികള്‍ക്ക് തിരിച്ചടി; ?ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഇനിയും ഉയര്‍ന്നേക്കും

ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഇനിയും വര്‍ദ്ധിക്കാന്‍ സാധ്യത. ആഗോള വിപണിയില്‍ വിമാന ഇന്ധന വില വര്‍ദ്ധിക്കുന്നതോടെയാണ് ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ വിമാന കമ്പനികള്‍ തയ്യാറെടുക്കുന്നത്. ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികളെയാകും ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക.

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്നുള്ള പ്രതിസന്ധി മൂലം വിവിധ ഗള്‍ഫ് രാജ്യഘങ്ങളിലേക്കും തിരിച്ചുമുള്ള വിമാന യാത്രക്ക് വലിയ നിരക്കാണ് ഇപ്പോള്‍ തന്നെ നല്‍കേണ്ടി വരുന്നത്. വരും ദിവസങ്ങളില്‍ ഇത് ഇനിയും വര്‍ദ്ധിക്കുമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇന്ധവിലയിലെ വര്‍ദ്ധനവ് മൂലം സമീപ കാലത്തെ ഏറ്റവും വലിയ പ്രതിലന്ധിയാണ് ഇപ്പോള്‍ വിമാന കമ്പനികള്‍ നേരിടുന്നത്. ഈ സാഹചര്യത്തില്‍ നിരക്ക് വര്‍ദ്ധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് വിവിധ എയര്‍ലൈനുകള്‍ ചൂണ്ടികാട്ടുന്നു.

ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ആഭ്യന്തര സര്‍വീസുകള്‍ക്കുള്ള ഇന്ധന വിലയില്‍ മാറ്റം വരുത്തിയിട്ടില്ലെങ്കിലും അന്താരാഷ്ട്ര സര്‍വീസുകള്‍ക്കുള്ള നിരക്ക് കുത്തനെ കൂട്ടിയിട്ടുണ്ട്. അന്താരാഷ്ട്ര റൂട്ടുകള്‍ക്കുള്ള ഇന്ധന വില കിലോലിറ്ററിന് ഏകദേശം 1.42 ലക്ഷം രൂപ എന്ന നിലയിലേക്കാണ് ഉയര്‍ന്നത്.

മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം എണ്ണ വിതരണത്തെ ബാധിച്ചതോടെ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 111 ഡോളറിലേക്ക് ഉയര്‍ന്നു. ഒരു വിമാനക്കമ്പനിയുടെ ആകെ പ്രവര്‍ത്തനച്ചെലവിന്റെ 40 ശതമാനവും ഇന്ധനത്തിനായാണ് ചെലവാകുന്നത്. നിലവിലെ പ്രതിസന്ധി തുടര്‍ന്നാല്‍ സര്‍വീസുകള്‍ നിര്‍ത്തിവെക്കേണ്ടി വരുമെന്ന് എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ കമ്പനികളുടെ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സ് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇന്ധന വില വര്‍ദ്ധനവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും നികുതി ഇളവുകള്‍ നല്‍കണമെന്നുമാണ് വിമാനക്കമ്പനികളുടെ ആവശ്യം.

Scroll to Top