മത്സ്യത്തൊഴിലാളികള്‍ക്ക് വീണ്ടും വറുതിയുടെ കാലം, ജൂണ്‍ 9ന് ട്രോളിംഗ് നിരോധനം.

കാസര്‍ഗോഡ്. മത്സ്യത്തൊഴിലാളികളുടെ ദുരിതത്തിന് അറുതിയില്ല. മത്സ്യ ചാകരയുടെ നാളുകളില്‍ പോലും മീന്‍ ലഭിക്കാതെ വെറുംകയ്യോടെ മടങ്ങിവരേണ്ടിവന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഇനി വീണ്ടും വിശ്രമകാലം.ജൂണ്‍ 9ന് ട്രോളിംഗ് നിരോധനം ആരംഭിക്കാനിരിക്കെ എന്തുചെയ്യണമെന്നറിയാതെ നെടുവീര്‍പ്പിടു കയാണ് മത്സ്യത്തൊഴിലാളികള്‍.

മുമ്പെങ്ങുമില്ലാത്ത ചൂടുകാലമാണ് കഴിഞ്ഞുപോയത്. കാസര്‍ഗോഡ് ജില്ലയില്‍ മാത്രമായി 39 ഡിഗ്രി സെല്‍സ്യസാണ് രേഖപ്പെടുത്തിയ ചൂട്. ഇത് കടലിലാകുമ്പോള്‍ ചൂടിന്റെ കാഠിന്യം കൂടും. ശക്തമായ ചൂടില്‍ മത്സ്യ ലഭ്യത ഇല്ലാതായതോടെയാണ് ശരിക്കും മത്സ്യത്തൊഴിലാളികള്‍ ദുരിതത്തിലായത്. മഴക്കാലത്തും, വേനല്‍ക്കാലത്തും മത്സ്യബന്ധനത്തിന്റെ വാതിലടഞ്ഞതോടെ കുടുംബങ്ങള്‍ തീര്‍ത്തും പട്ടിണിയിലായി. ഉള്‍ക്കടലിലെ അസഹ്യമായ ചൂട് മത്സ്യ സമ്പത്തിന് വലിയ ഭീഷണി ഉയര്‍ത്തിയതായി മത്സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കാലാവസ്ഥ വ്യതിയാനം വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്നത് മത്സ്യ ബന്ധനത്തിന് തടസ്സമാവുകയും ചെയ്തു.ആറുമാസം ജോലിയും,ആറുമാസം വിശ്രമവുമായിരുന്നു നേരത്തെ മത്സ്യത്തൊഴിലാളികളുടേത്.ഇപ്പോള്‍ ഇതൊക്കെ അന്യമായി കൊണ്ടിരിക്കുകയാണെന്ന് മത്സ്യത്തൊഴിലാളികള്‍ സങ്കടത്തോടെ പറയുന്നുമുണ്ട്.

ലക്ഷക്കണക്കിന് രൂപ വായ്പയെടുത്ത് വലയും,വള്ളങ്ങളും, യന്ത്രങ്ങളും വാങ്ങിയ മത്സ്യത്തൊഴിലാളികളാണ് ഏറെ ദുരിതത്തിലായി രിക്കുന്നത്. മണ്ണെണ്ണയ്ക്കും ഡീസലിനും ചിലവായ തുക പോലും മത്സ്യബന്ധനത്തില്‍ ലഭിച്ചില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നുമുണ്ട്.

അതിനിടെ വരാനിരിക്കുന്ന കാലവര്‍ഷം തീരദേശവാസികളെയും, മത്സ്യത്തൊഴിലാളികളെയും ഏറെ ഭയപ്പെടുത്തുന്നുണ്ട്. കടലേറ്റവും, കടലാക്രമണവും തീരമേഖലയില്‍ ഓരോ വര്‍ഷവും ഉണ്ടാക്കുന്ന നാശനഷ്ടങ്ങള്‍ ചില്ലറയല്ല.ജീവന്‍ നഷ്ടപ്പെടുന്നവര്‍,വീടുകള്‍ നഷ്ടപ്പെടുന്നവര്‍, സ്ഥലം നഷ്ടപ്പെടുന്നവര്‍, വലയും,വള്ളങ്ങളും, യന്ത്രങ്ങളും അടക്കമുള്ളവ നഷ്ടപ്പെടുന്നവര്‍ ജില്ലയില്‍ ഏറെയാണ്.ഈ ദുരിതവും,നാശ നഷ്ടങ്ങളും നേരിടേണ്ടിവരുന്ന സങ്കടവും മത്സ്യത്തൊഴിലാളികള്‍ക്കുണ്ട്.തീരമേഖലയില്‍ കടലേറ്റം തടയാന്‍ സര്‍ക്കാര്‍ പദ്ധതികളൊന്നു മില്ലാത്തതും പ്രദേശ വാസികളെ ഭയപ്പെടുത്തുന്നുമുണ്ട്.

ഫോട്ടോ: ജോലിയില്ലാതെ ദുരിതത്തിലായ മത്സ്യത്തൊഴിലാളികള്‍.

Scroll to Top