മാലിന്യ നിക്ഷേപം പരാതി പരിഗണിച്ച് ജില്ലാ കളക്ടര്‍കര്‍ശന നടപടിയ്ക്ക് നിര്‍ദ്ദേശം


പള്ളം കസബ പാലവും നെല്ലിക്കുന്ന് കടപ്പുറം പാലവും സന്ദര്‍ശിച്ചു

കാസര്‍കോട് നെല്ലിക്കുന്ന്,ബങ്കരക്കുന്ന്, കടപ്പുറം പ്രദേശങ്ങളിലൂടെ ഒഴുകുന്ന കല്‍മാടിത്തോട്ടില്‍ മാലിന്യനിക്ഷേപത്തെ തുടര്‍ന്ന് ദുര്‍ഗന്ധവും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുന്നു എന്ന പരാതിയെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ കസബ പാലവും നെല്ലിക്കുന്ന് കടപ്പുറം പാലവും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. പാലം നിര്‍മ്മാണ സമയത്ത് നിര്‍മ്മിച്ച താല്‍ക്കാലിക റോഡിന്റെ അവശിഷ്ടങ്ങള്‍ അടിയന്തരമായി എടുത്തുമാറ്റാന്‍ നടപടികള്‍ സ്വീകരിക്കാന്‍ ചെറുകിട ജലസേചന വകുപ്പിനും പൊതുമരാമത്ത് പാലം വിഭാഗത്തിനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

തോട്ടിലേക്ക് മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് പിഴ ഈടാക്കും. . ഇതിനായി എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ശക്തമാക്കും. തോട് ശുചീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ ഏറ്റെടുത്തു പൂര്‍ത്തിയാക്കാന്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍,വിവിധ സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തില്‍ അടിയന്തരയോഗം ചേരാനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം, വൈസ് ചെയര്‍പേഴ്‌സണ്‍ കെ എം ഹനീഫ്,നഗരസഭ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മെഹറുന്നീസ ഹമീദ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സമീന മുജീബ്, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജാഫര്‍ കമാല്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഹമീദ് ബദ്ര, മുനിസിപ്പല്‍ സെക്രട്ടറി കെ.ഷാജു കടപ്പുറം സൗത്ത് വാര്‍ഡ് മെമ്പര്‍ രഞ്ജിഷ, കാസര്‍കോട് തഹസില്‍ദാര്‍ ഷെറില്‍ ബാബു, കാസര്‍കോട് സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ഉമ്മര്‍ ഫാറൂഖ്, കാസര്‍കോട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വിനോദ് കുമാര്‍, ചെറുകിട ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇ കെ അര്‍ജുനന്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരായ എ അനൂപ്,നിവ്യ ശുചിത്വമിഷന്‍ കോഡിനേറ്റര്‍ പി ജയന്‍ എന്നിവര്‍ കൂടെയുണ്ടായിരുന്നു.

Scroll to Top