നൂതന റോബോട്ടിക് സാങ്കേതികവിദ്യയുമായി കാസര്‍കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍

കാസറഗോഡ്: വടക്കന്‍ മലബാറില്‍ കാല്‍മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയാരംഗത്ത് അത്യാധുനിക റോബോട്ടിക് സാങ്കേതികവിദ്യയിലൂടെ പുതിയ ചികിത്സാ മുന്നേറ്റത്തിന് തുടക്കമിട്ട് കാസറഗോഡ് ആസ്റ്റര്‍ മിംസ്. കാസര്‍ഗോഡ് ജില്ലയില്‍ ആദ്യമായിട്ടാണ് ഒരു ആശുപത്രി അത്യാധുനിക കോറി റോബോട്ടിക് സാങ്കതികവിദ്യ ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തുന്നത്. ചികിത്സാ രംഗത്തെ ഈ സുപ്രധാന നേട്ടത്തെക്കുറിച്ച് ഓര്‍ത്തോപീഡിക്‌സ് വിഭാഗം മേധാവി ഡോ. മുഹമ്മദ് ഷബീര്‍ ഖാസിം ആശുപത്രി ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സുധീര്‍ ബാസുരി തുടങ്ങി വിദഗ്ധ ഡോക്ടര്‍മാരായ ഡോ. ദീക്ഷിത് ഷെട്ടി, ഡോ. അഭിരാം കൃഷ്ണന്‍, ഡോ. അമീന്‍ ഗുല്‍ഷന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.

സാധാരണ കാല്‍മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയകളെ അപേക്ഷിച്ച് സങ്കീര്‍ണ്ണതകളും ബുദ്ധിമുട്ടുകളും കുറക്കാന്‍ സഹായിക്കുന്ന നൂതന സാങ്കേതികവിദ്യയാണ് കോറി റോബോട്ടിക് ശസ്ത്രക്രിയ. തികഞ്ഞ കൃത്യതയോടെയുള്ള ശസ്ത്രക്രിയയായതിനാല്‍ പേശികള്‍ക്കും കോശങ്ങള്‍ക്കും ഉണ്ടാകുന്ന ആഘാതം പരമാവധി കുറയ്ക്കാനും ഇതിലൂടെ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിക്ക് അതിവേഗം സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും സാധിക്കും. ശസ്ത്രക്രിയയ്ക്ക് ശേഷം നാലാം മണിക്കൂറില്‍ രോഗിക്ക് നടക്കാന്‍ സാധിച്ചുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

ശസ്ത്രക്രിയയിലെ കൃത്യത വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ മികച്ച ഫലം രോഗികള്‍ക്ക് നല്‍കാനും നൂതന റോബോട്ടിക് സാങ്കേതികവിദ്യയിലൂടെ സാധിക്കുമെന്നും വേദനരഹിതമായ ചികിത്സയും വേഗത്തിലുള്ള രോഗമുക്തിയും ഉറപ്പാക്കുന്ന ഈ സംവിധാനം വിജയകരമായി അവതരിപ്പിക്കാന്‍ കഴിഞ്ഞത് ആശുപത്രിയുടെ വലിയ നേട്ടമാണ് എന്ന് ഓര്‍ത്തോപീഡിക്‌സ് വിഭാഗം മേധാവി ഡോ. മുഹമ്മദ് ഷബീര്‍ കാസ്സിം പറഞ്ഞു.

കടുത്ത സന്ധിവാതവും സങ്കീര്‍ണ്ണമായ കാല്‍മുട്ട് വൈകല്യങ്ങളും മൂലം കഠിനമായ വേദന അനുഭവിക്കുന്നവര്‍ക്ക് ഈ റോബോട്ടിക് സാങ്കേതികവിദ്യ ഏറെ പ്രയോജനകരമാണ്. ഓരോ രോഗിയുടെയും കാല്‍മുട്ടിന്റെ സവിശേഷമായ ഘടന കൃത്യമായി വിശകലനം ചെയ്ത് മില്ലീമീറ്റര്‍ കൃത്യതയോടെ ശസ്ത്രക്രിയ നടത്താന്‍ ഈ സംവിധാനം പ്രയോജനകരമാണ്. കൂടാതെ ശസ്ത്രക്രിയയില്‍ ഉപയോഗിക്കുന്ന കൃത്രിമ സന്ധികള്‍ ഏറ്റവും അനുയോജ്യമായ സ്ഥാനത്ത് കൃത്യതയോടെ ഉറപ്പാക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. ഇത്തരത്തില്‍ കൃത്യമായ ഇംപ്ലാന്റുകള്‍ സ്ഥാപിക്കുന്നത് സന്ധിയുടെ തേയ്മാനം പരമാവധി കുറയ്ക്കുകയും കൃത്രിമ സന്ധികളുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കുകയും ചലനങ്ങള്‍ സുഖമമാക്കുകയും ചെയ്യും.

ആധുനിക വൈദ്യശാസ്ത്രത്തിലെ ഏറ്റവും മികച്ച സാങ്കേതികവിദ്യകള്‍ കാസറഗോഡ് മേഖലയിലെ ജനങ്ങള്‍ക്ക് പ്രാപ്യമാക്കുക എന്നതാണ് ആശുപത്രിയുടെ ലക്ഷ്യമെന്നും ഈ നേട്ടം ആശുപത്രിയുടെ ചികിത്സാ മികവിലെ ഒരു സുപ്രധാന നാഴികക്കല്ലാണെന്നും കാസര്‍ഗോഡ് ആസ്റ്റര്‍ മിംസ് സി.ഒ.ഒ സുധീര്‍ ബാസുരി വ്യക്തമാക്കി.

മേഖലയിലെ ജനങ്ങള്‍ക്ക് വിദഗ്ധ പരിചരണവും നൂതന ചികിത്സാ സൗകര്യങ്ങളും ഉറപ്പാക്കുന്നതില്‍ കാസര്‍ഗോഡ് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ വഹിക്കുന്ന നിര്‍ണ്ണായക പങ്ക് ഈ നേട്ടത്തോടെ ഒന്നുകൂടി വ്യക്തമാവുകയാണെന്ന് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ മെഡിക്കല്‍ സുപ്രണ്ടന്റ് ഡോ. സാജിദ് സലാഹുദീന്‍ പറഞ്ഞു. ലോകോത്തര നിലവാരമുള്ള സാങ്കേതികവിദ്യകളും വിദഗ്ധ പരിചരണവും ജനങ്ങള്‍ക്ക് ഉറപ്പാക്കാന്‍ ആശുപത്രി നടത്തുന്ന നിരന്തര ശ്രമങ്ങളുടെ ഉദാഹരണമാണ് ഈ നേട്ടം. പുതിയ റോബോട്ടിക് സാങ്കേതികവിദ്യ ലഭ്യമായതോടെ സങ്കീര്‍ണ്ണമായ കാല്‍മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്കായി രോഗികള്‍ക്ക് ദൂരയാത്രകള്‍ ചെയ്യേണ്ടി വരുന്നത് ഒഴിവാക്കാനാകും. വരുംദിവസങ്ങളിലും കൂടുതല്‍ ആധുനിക ചികിത്സാ സൗകര്യങ്ങള്‍ മേഖലയിലെ ജനങ്ങള്‍ക്ക് പ്രാദേശികമായി ലഭ്യമാക്കാനാണ് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി +91 70345 34529

Scroll to Top