ദോഹയില്‍ ഇറാന്റെ നിര്‍ണായക നീക്കം, ‘യുഎസ് പ്രതിനിധി സംഘവുമായി കൂടിക്കാഴ്ചയ്ക്കില്ല

അമേരിക്കന്‍ ആക്രമണവും ഇറാന്റെ തിരിച്ചടിയും തുടരുന്നതിനിടെ പശ്ചിമേഷ്യന്‍ സമാധാനശ്രമങ്ങള്‍ വീണ്ടും പ്രതിസന്ധിയിലായി.
ദോഹ : ഏറെ നാളത്തെ പരിശ്രമത്തിന്റെ ഭാഗമായി പശ്ചിമേഷ്യയില്‍ ഉരുത്തിരിഞ്ഞ സമാധാന ശ്രമം വീണ്ടും പാളുന്നതായി സൂചന. അമേരിക്കയുടെ ആക്രമണവും ഇറാന്റെ തിരിച്ചടിയും ശക്തമായ സാഹചര്യത്തിലാണ് പശ്ചിമേഷ്യന്‍ സമാധാനശ്രമങ്ങള്‍ വീണ്ടും അനിശ്ചിതത്വത്തിലായത്. ചര്‍ച്ചകള്‍ക്കായി ദോഹയിലെത്തിയ അമേരിക്കന്‍ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ചയ്ക്കില്ലെന്നാണ് ഇറാന്‍ വ്യക്തമാക്കുന്നത്. രണ്ടാഴ്ച മുമ്പ് ഒപ്പിട്ട വെടിനിര്‍ത്തല്‍ കരാറിന്റെ വ്യവസ്ഥകള്‍ ആദ്യം നടപ്പാക്കണമെന്നാണ് ഇറാന്റെ ആവശ്യം. വെടിനിര്‍ത്തല്‍ കരാറുമായി മുന്നോട്ട് പോകുകയാണെങ്കില്‍ മറ്റു ചര്‍ച്ചകളിലേക്ക് കടക്കാമെന്ന് ഇറാന്‍ വ്യക്തമാക്കിക്കഴിഞ്ഞു.

അമേരിക്കന്‍ പക്ഷവുമായി ഒരു തലത്തിലുമുള്ള ചര്‍ച്ച വരും ദിവസങ്ങളില്‍ ഉണ്ടാകില്ലെന്ന് ഇറാന്‍ വിദേശകാര്യ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ഈ ആഴ്ച ഇറാന്റെ വിദഗ്ധസംഘം ദോഹയിലെത്തുന്നത് ധാരണാപത്രത്തിലെ വ്യവസ്ഥകള്‍, പ്രത്യേകിച്ച് ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കള്‍ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ 11ന്റെ നടപ്പാക്കല്‍ വിലയിരുത്താനാകും. അമേരിക്കന്‍ പ്രതിനിധികള്‍ ഖത്തറിലെത്തിയാലും അത് ഇറാന്‍ സംഘത്തിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടതല്ല. അന്തിമ കരാറിലേക്കുള്ള ചര്‍ച്ചകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. ധാരണാപത്രത്തിലെ പ്രധാന വ്യവസ്ഥകള്‍ പൂര്‍ണമായി നടപ്പായതിന് ശേഷമേ സമഗ്ര കരാര്‍ ചര്‍ച്ചകള്‍ തുടങ്ങാനാകൂ ഇറാന്‍ വ്യക്തമാക്കി.

Scroll to Top