ഈജിപ്ത് കോച്ച് ഹൊസാം ഹസനും ഫോര്‍വേഡ് മുസ്തഫ സിക്കോയും മത്സരശേഷം റഫറിയിംഗിനെതിരെ പരസ്യമായി പൊട്ടിത്തെറിച്ചിരുന്നു.
അറ്റ്ലാന്റ: ലോകകപ്പ് പ്രീ-ക്വാര്‍ട്ടറില്‍ ഈജിപ്തിനെതിരെ അര്‍ജന്റീന 3-2 ന്റെ നാടകീയ വിജയം സ്വന്തമാക്കിയെങ്കിലും, മത്സരത്തിലെ റഫറിയിംഗ് കടുത്ത വിവാദത്തിലേക്ക്. ഈജിപ്തിനെ റഫറിയും വാറുംചേര്‍ന്ന് ‘കൊള്ളയടിക്കുകയായിരുന്നു’ എന്ന ആരോപണവുമായി ആരാധകരും മുന്‍ താരങ്ങളും സ്‌പോര്‍ട്‌സ് ജേണലിസ്റ്റുകളും രംഗത്തെത്തി. സംശയാസ്പദമായ തീരുമാനങ്ങളെല്ലാം നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്ക് അനുകൂലമായി മാറിയതോടെ സോഷ്യല്‍ മീഡിയയില്‍ ഫിഫയ്ക്കും ഫ്രഞ്ച് റഫറി ഫ്രാന്‍സ്വ ലെറ്റെക്‌സിയര്‍ക്കും എതിരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് നടക്കുന്നത്.
ഈജിപ്ത് കോച്ച് ഹൊസാം ഹസനും ഫോര്‍വേഡ് മുസ്തഫ സിക്കോയും മത്സരശേഷം റഫറിയിംഗിനെതിരെ പരസ്യമായി പൊട്ടിത്തെറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫുട്‌ബോള്‍ ആരാധകരും വീഡിയോ തെളിവുകള്‍ സഹിതം സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാക്കിയത്. മത്സരത്തിന്റെ ഫലത്തെത്തന്നെ അട്ടിമറിച്ച മൂന്ന് പ്രധാന റഫറിയിംഗ് പിഴവുകളാണ് ഫുട്‌ബോള്‍ ലോകം പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.
ഒന്നാം പകുതിയില്‍ അര്‍ജന്റീനയുടെ റൈറ്റ് ബാക്ക് താരം നഹുവല്‍ മോളിന ഈജിപ്ഷ്യന്‍ വിംഗര്‍ എമാം അഷൂറിനെ കൈ നീട്ടി മുഖത്തടിച്ച് വീഴ്ത്തുന്നത് റീപ്ലേകളില്‍ വ്യക്തമായിരുന്നു. എന്നാല്‍ മോളിനയ്‌ക്കെതിരെ ഒരു കാര്‍ഡ് പോലും നല്‍കാന്‍ റഫറി തയ്യാറായില്ലെന്നാണ് ആരാധകരുടെ ഒരു ആരോപണം.




