ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഇന്ധന ടാങ്കറിന് തീ പിടിച്ചു, കപ്പല്‍ ഉപേക്ഷിച്ച് ജീവനക്കാര്‍ രക്ഷപ്പെട്ടു

ഹോര്‍മുസിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാന്‍ അമേരിക്ക തുടര്‍ച്ചയായി ശക്തമായ വ്യോമാക്രമണം നടത്തുന്നുണ്ടെങ്കിലും ഇറാന്റെ സ്വാധീനം കുറയ്ക്കാന്‍ സാധിച്ചിട്ടില്ല. ജോര്‍ദാനില്‍ നടന്ന ആക്രമണങ്ങളില്‍ രണ്ട് യുഎസ് സൈനികര്‍ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
ടെഹ്‌റാന്‍: ഇറാന് നേരെയുള്ള അമേരിക്കയുടെ വ്യോമാക്രമണം തുടര്‍ച്ചയായ പത്താം നാളിലും ശക്തമായി തുടരുന്നതിനിടെ ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം. ആക്രമണത്തില്‍ ഇന്ധന ടാങ്കറിന് തീ പിടിച്ചു. ഇതോടെ ജീവനക്കാര്‍ കപ്പല്‍ ഉപേക്ഷിച്ച് ലൈഫ് ബോട്ടില്‍ രക്ഷപ്പെട്ടു. അമേരിക്ക ആക്രമണം തുടരുന്നിടത്തോളം ഹോര്‍മുസ് വഴി എണ്ണ കടത്തിവിടില്ലെന്നാണ് ഇറാന്റെ ഭീഷണി. കുവൈത്തിലെ അമേരിക്കയുടെ മിസൈല്‍ സിസ്റ്റങ്ങള്‍ക്ക് നേരെ പ്രത്യാക്രമണം നടത്തിയതായി ഇറാന്‍ അവകാശപ്പെട്ടു. അതേസമയം ഇറാന്റെ സൈനിക കമാന്‍ഡ് സെന്ററുകള്‍ ആക്രമിച്ച് അമേരിക്ക. ഇറാന്റെ സിരിക്, ബന്ദര്‍ അബ്ബാസ്, ഖഷം ദ്വീപ്, ചബഹാര്‍, കൊനാരക് എന്നീ മേഖലകളെ ലക്ഷ്യമിട്ടാണ് യു.എസ് അവസാനമായി ബോംബാക്രമണം നടത്തിയത്.

ഇതിന് ശക്തമായ പ്രത്യാക്രമണവുമായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ.ആര്‍.ജി.സി) രംഗത്തെത്തി. ബഹ്‌റൈനിലും കുവൈത്തിലുമുള്ള യു.എസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പ്രത്യാക്രമണം നടത്തിയതായി ഐ.ആര്‍.ജി.സി സ്ഥിരീകരിച്ചു. ഹോര്‍മുസിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാന്‍ അമേരിക്ക തുടര്‍ച്ചയായി ശക്തമായ വ്യോമാക്രമണം നടത്തുന്നുണ്ടെങ്കിലും ഇറാന്റെ സ്വാധീനം കുറയ്ക്കാന്‍ സാധിച്ചിട്ടില്ല. ജോര്‍ദാനില്‍ നടന്ന ആക്രമണങ്ങളില്‍ രണ്ട് യുഎസ് സൈനികര്‍ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഇറാഖിലുണ്ടായ മറ്റൊരു സംഭവത്തില്‍ ഒരു സൈനികന്‍ കൂടി കൊല്ലപ്പെട്ടതായി യുഎസ് സ്ഥിരീകരിച്ചു.

കഴിഞ്ഞ മാസം ഒപ്പുവെച്ച താത്കാലിക വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ന്നതോടെ മേഖലയില്‍ ആഗോള സാമ്പത്തിക പ്രതിസന്ധിയും സുരക്ഷാ ആശങ്കകളും കൂടുതല്‍ കടുത്തിരിക്കുകയാണ്. ലോകത്തിലെ അഞ്ചിലൊന്ന് ക്രൂഡ് ഓയില്‍ കടന്നുപോകുന്ന ഹോര്‍മുസ് വഴിയിലുള്ള കപ്പല്‍ ഗതാഗതം പൂര്‍ണ്ണമായി നിലച്ച മട്ടാണ്. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 88 ഡോളര്‍ കടന്നു. യുഎസില്‍ പെട്രോള്‍ വില ഗാലന് 4 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. മേഖലയില്‍ സമ്പൂര്‍ണ്ണ യുദ്ധസാധ്യത ഏറിയതോടെ, മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി ഇറാന്‍ ആഭ്യന്തരമന്ത്രി പാകിസ്ഥാനിലേക്ക് യാത്രതിരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Scroll to Top