ജൈവ കൃഷി രംഗത്ത് കുതിച്ച് ജില്ല; 3000 ഹെക്ടര്‍ സ്ഥലത്ത് ജൈവ കൃഷി ഭാരതീയ പ്രകൃതി കൃഷി പദ്ധതി വഴി ഓണ്‍ലൈന്‍ വില്‍പനയും

ജൈവ കൃഷി രംഗത്ത് കുതിച്ച് കാസര്‍കോട് ജില്ല. ജില്ലയില്‍ 3000 ഹെക്ടര്‍ സ്ഥലത്താണ് ജൈവകൃഷി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജൈവ കൃഷി നടത്തുന്നത്. പദ്ധതിയില്‍ ഉള്‍പ്പെട്ട കര്‍ഷകര്‍ക്ക് ഓണ്‍ലൈനിലൂടെ സ്വന്തം കാര്‍ഷികോത്പന്നങ്ങള്‍ വിറ്റഴിക്കാനും അവസരമുണ്ട്്. ഈ രീതി വഴി കര്‍ഷകന് ഉത്പന്നങ്ങള്‍ക്ക് വിലയും നിശ്ചയിക്കാം.

ജൈവ കാര്‍ഷിക നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് ജില്ലയെ 2012ല്‍ ജൈവ ജില്ലയായി പ്രഖ്യാപിക്കുകയും പ്രധാന കാര്‍ഷിക വിളകളില്‍ ജൈവകൃഷി മുറകള്‍ അനുവര്‍ത്തിച്ചു കൊണ്ടുള്ള പദ്ധതി നടപ്പിലാക്കുകയും ചെയ്തു. പങ്കാളിത്ത ഗ്യാരണ്ടി സമ്പ്രദായത്തില്‍ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 2020-21 ല്‍ ആരംഭിച്ച പദ്ധതിയാണ് ഭാരതീയ പ്രകൃതി കൃഷി പദ്ധതി. ഇതിന്റെ ഭാഗമായാണ് പി.ജി.എസ് ഇന്ത്യ വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും പദ്ധതി മാനദണ്ഡങ്ങള്‍ പാലിച്ചു കൃഷിചെയ്യുകയും ചെയ്യുന്ന കര്‍ഷകര്‍ക്ക് മൂന്നുവര്‍ഷം കഴിഞ്ഞ് പി.ജി.എസ് ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നത്. ഇത് ലഭിച്ച കര്‍ഷകര്‍ക്കാണ് ജൈവ ഓണ്‍ലൈന്‍ വിപണിയായ ‘ജൈവിഖേതി’പോര്‍ട്ടല്‍ വഴി ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ അവസരം.

ജില്ലയെ ആറു ബ്ലോക്കുകളായി തിരിച്ച് ഈ പദ്ധതി വഴി രാസവള കീടനാശിനികള്‍ക്ക് പകരം ജീവാമൃതം, ബീജാ മൃതം, പഞ്ചഗവ്യം തുടങ്ങി പ്രകൃതിദത്ത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് പരിശീലനം നല്‍കുന്നു. പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് തിരഞ്ഞെടുത്ത കര്‍ഷകരുടെ നേതൃത്വത്തില്‍ പരിശീലനം ഫീല്‍ഡ് തല നിരീക്ഷണം സെമിനാറുകള്‍ എന്നിവ സംഘടിപ്പിച്ചു വരുന്നു. കൃഷിഭവന്റെ നേതൃത്വത്തില്‍ പഠനയാത്രകള്‍, കിസാന്‍ മേള, മാതൃക കൃഷിത്തോട്ടങ്ങള്‍ക്ക് സബ്സിഡി, പരമ്പരാഗത കൃഷി പ്രോത്സാഹനം എന്നിവയും നടപ്പിലാക്കുന്നുണ്ട് ജില്ലയില്‍ ആറ് ബ്ലോക്കുകളിലായി 500 ഹെക്ടര്‍ വീതമുള്ള സ്ഥലത്താണ് ജൈവകൃഷി നടപ്പിലാക്കുന്നത്. 6492 കര്‍ഷകള്‍ ജില്ലയില്‍ ഈ പദ്ധതിയുടെ ഭാഗമാണ്. 3000 ഹെക്ടര്‍ സ്ഥലം ജൈവകൃഷിയിലേക്ക് കൊണ്ടുവരാന്‍ സാധിച്ചു എന്നുള്ളതാണ് കൃഷിവകുപ്പിന്റെ നേട്ടം. പദ്ധതി വിഭാവനം ചെയ്ത മുഴുവന്‍ പ്രദേശത്തേക്കും പിജിഎസ് ഗ്രീന്‍ സ്‌കോപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സാധിച്ചിട്ടുള്ള ഏക ജില്ലയാണ് കാസര്‍കോട് തേങ്ങ, അടയ്ക്ക, വാഴ, കുരുമുളക് പച്ചക്കറികള്‍ പഴവര്‍ഗ്ഗങ്ങള്‍ എന്നിവയാണ് ഈ കൃഷിരീതി വഴി വിളവെടുക്കുന്നത്.

Scroll to Top